*ഒക്ടോബർ രണ്ടിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സർക്കാരിൻറെ ക്യാംപെയിൻ ഏറ്റെടുക്കാൻ കേരളമാകെ ഒരുങ്ങി. ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കാനായി നടത്തുന്ന ഇടപെടലിന് വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്. ക്യാമ്പയിൻറെ ഒരുക്കങ്ങൾ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗം വിലയിരുത്തി.

സംസ്ഥാനത്തെമ്പാടും നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2ന് രാവിലെ 10ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം എല്ലാ വേദിയിലും പ്രദർശിപ്പിക്കാൻ സംവിധാനം ഒരുക്കും. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കും.

ലഹരിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വേണ്ടിയുള്ള വിവിധ സമിതികൾ പ്രാദേശികമായി യോഗം ചേരുകയാണ്. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും അദ്ധ്യക്ഷനും കൺവീനറുമായാണ് ജില്ലാതലസമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ അദ്ധ്യക്ഷന്മാരും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി. വാർഡുതല സമിതിയിൽ വാർഡ് അംഗമാണ് അദ്ധ്യക്ഷൻ. കൺവീനർ സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അദ്ധ്യാപകനോ ആകണം. പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ സെപ്തംബർ 28നകം രൂപീകരിക്കും.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഒക്ടോബർ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. ഒക്ടോബർ 14 ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, പ്രധാന ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബർ 16ന് വൈകുന്നേരം 4 മുതൽ 7 വരെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസും സംഘടിപ്പിക്കും. നവംബർ 1 ന് വൈകിട്ട് 3 മണിമുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല നടത്തും. വിദ്യാലയങ്ങൾ ഇല്ലാത്ത വാർഡുകളിൽ ആ വാർഡിലെ പ്രധാന കേന്ദ്രങ്ങളിലാകും പരിപാടി നടത്തുക.

ഓഗസ്റ്റ് 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മയക്കുമരുന്നിനെതിരെ വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ ഒന്നിന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയമായി ഈ വിഷയം കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പയിനോട് ഒപ്പം ചേരുമെന്ന് പ്രതിപക്ഷം അറിയിക്കുകയും ചെയ്തു. ഇതിൻറെ തുടർച്ചയായാണ് മയക്കുമരുന്നിനെതിരെ ജനകീയപ്രതിരോധം ഒരുക്കാനുള്ള വിപുലമായ പ്രചാരണത്തിന് തുടക്കമാവുന്നത്.