ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണമെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഗോത്ര മേഖലയിലുള്ളവര്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ സാമൂഹിക നീതി എന്ന ആശയം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറുന്ന ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ഗോത്ര മേഖലയില്‍ വിദ്യാഭ്യാസ സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുകയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണം യജ്ഞം ലക്ഷ്യമിട്ടത്. അതിലൂടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സാധിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റുകയും വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കോഴ്‌സുകള്‍ നല്‍കി ആധുനിക കാലത്തിനൊപ്പം വിദ്യാഭ്യാസ രീതിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. പുതിയ തലമുറയെ വൈജ്ഞാനിക മേഖലയിലേക്ക് ഉയര്‍ത്തുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കക്ഷിരാഷ്ട്രീയത്തിനതീതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ കാലത്തിന്റെയും പുതിയ സമൂഹത്തിന്റെയും വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിക്കും.

നൂതനമായ ആശയങ്ങളെ വളര്‍ത്തി വിശാലമായ വൈജ്ഞാനിക ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാനും അവരുടെ മനസിലുള്ള നൂതനമായ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയിലായിരിക്കും വരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍. അത് മുന്‍കൂട്ടി കണ്ടുകൊണ്ട് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ അതിന് പ്രാപ്തരാക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ രീതിയും വിദ്യാഭ്യാസ സാഹചര്യങ്ങളും മാറ്റപ്പെടേണ്ടതുണ്ട്. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തണം. കുട്ടികളുടെ സംരംഭകത്വ താത്പര്യങ്ങള്‍ വികസിപ്പിക്കണം. വിദ്യാര്‍ഥികള്‍ തൊഴില്‍ അന്വേഷകരായി നില്‍ക്കാതെ തൊഴില്‍ദാതാക്കളായും സൃഷ്ടാക്കളായും മാറണമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. റിജുലാല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, ജ്യോതി അനില്‍കുമാര്‍, പി. രാമമൂര്‍ത്തി, പ്രിന്‍സിപ്പല്‍ ഡോ. എം.ജി. പ്രസാദ്, വിവിധ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.