പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം സരസ്വതി മണ്ഡപവും ആറാട്ടുകുളവും മന്ത്രി നാടിന് സമർപ്പിച്ചു

തീർഥാടന ടൂറിസത്തിന്റെ ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ പശ്ചാത്തല സൗകര്യ വികസനത്തിലൂടെ കഴിയുമെന്ന്  തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപവും ആറാട്ടുകുളവും നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
അനേകായിരം സഞ്ചാരികളാണ് തീർഥാടന ടൂറിസത്തിന്റെ ഭാഗമായി രാജ്യമെങ്ങും സഞ്ചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തീർഥാടന ടൂറിസത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. തീർഥാടക ടൂറിസം ഭൂപടത്തിലെ കേരളത്തിലെ പ്രധാന കേന്ദ്രമായി പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം മാറും. ക്ഷേത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മാലിന്യ സംസ്‌കരണം നടപ്പിലാക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വിശ്വാസത്തോടുള്ള ആദരവ് യഥാർഥത്തിൽ മനുഷ്യരോടുള്ള ആദരവിൽനിന്ന് ഉണ്ടാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. പല വിശ്വാസത്തെ പിൻപറ്റുന്നതെല്ലാം മനുഷ്യരാണ്. അടിസ്ഥാനപരമായി മനുഷ്യന് വേണ്ടി പ്രവർത്തിക്കുമ്പോഴാണ്, മനുഷ്യരോട് ആദരവ് പുലർത്തുന്നതുകൊണ്ടാണ് മനുഷ്യത്വ വിരുദ്ധമല്ലാത്ത ഏത് വിശ്വാസത്തോടും ആദരവ് പുലർത്തുന്നത്. തുല്യമായ ആദരവിൽനിന്നാണ്, സമഭാവനയിൽനിന്നാണ് എല്ലാവരുടെയും താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നത്-മന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന സരസ്വതീ മണ്ഡപം പദ്ധതി തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ മാതൃകാപരമായ നേതൃത്വം വഹിച്ച കെ വി സുമേഷ് എംഎൽഎയെ മന്ത്രി അഭിന്ദിച്ചു. 
ടൂറിസം വകുപ്പ് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. 1,46,74,918 രൂപ ചെലവഴിച്ചാണ് തീർഥാടക വിനോദ കേന്ദ്രവും സരസ്വതീ മണ്ഡപവും പൂർത്തിയാക്കിയത്. ആറാട്ടുകുളം നവീകരണത്തിന് 61,13,374 രൂപ ചെലവായി. പദ്ധതി കാലയളവ് 18 മാസമായിരുന്നെങ്കിലും ഏഴ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കി.
ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയായി. ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയടത്ത് മനക്കൽ ഈശാനൻ നമ്പൂതിരിപ്പാട് വിശിഷ്ടാതിഥിയായി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കോർപ്പറേഷൻ കൗൺസിലർ വി കെ ഷൈജു, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി കെ സുധി, അസി. കമ്മീഷണർ എൻ കെ ബൈജു, ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ പി മോഹനചന്ദ്രൻ, ഭക്തസേവാ സമിതി രക്ഷാധികാരികളായ ഇ സേതുമാധവൻ, പി ടി സഗുണൻ എന്നിവർ സംബന്ധിച്ചു.