മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തിന് എറണാകുളം മറൈന്‍ഡ്രൈവ് സര്‍വ്വ സജ്ജമായതായി ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ക്രിക്കറ്റിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന സി.ബി.എല്ലിലെ അഞ്ചാം മത്സരത്തിനാണ് ശനിയാഴ്ച (ഒക്‌ടോബര്‍ 8) മറൈന്‍ ഡ്രൈവ് വേദിയാകുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ പറഞ്ഞു.

ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, എന്‍. ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മറ്റ് ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെറുവള്ളങ്ങളുടെ പ്രാദേശിക വള്ളംകളി മത്സരവും നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങളും ബാന്റ് മേളവും വിവിധ കലാവിരുന്നും ഇതോടൊപ്പം നടത്തും. 2019ലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനത്ത് എത്തിയ ഒന്‍പത് ചുണ്ടന്‍ വളളങ്ങളാണ് ഇത്തവണത്തെ സി.ബി.എല്ലിലെ മത്സരാര്‍ത്ഥികള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് നാവിക സേനയുടെ ബാന്റ് മേളത്തിന്റെയും കൊച്ചി കായലില്‍ അണിനിരക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും അകമ്പടിയോടെയാണു മത്സരത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഇരുട്ടുകുത്തി വള്ളങ്ങളുടെയും ചുണ്ടന്‍ വള്ളങ്ങളുടെയും ഹീറ്റ്‌സും ഫൈനലുകളും നടത്തും.

മത്സരത്തിന്റെ ഇടവേളകളിലാണ് നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) സംഘടിപ്പിക്കുന്ന 75 കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കുക. കൊച്ചി നിവാസികള്‍ക്കും ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കും പുറമെ വള്ളംകളി കാണുന്നതിനായി കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളും ഇക്കുറി നഗരത്തിലെത്തിയിട്ടുണ്ട്.

എറണാകുളത്തെ അബാദ് ഫ്‌ളാറ്റിന് സമീപത്തെ ഫിഷറീസ് ഓഫീസിന് മുന്‍പില്‍ നിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റ് മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപമാണ്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. മതിയായ ആഴമില്ലാത്ത ഭാഗങ്ങളില്‍ ഇതിനായി ഡ്രഡ്ജിംഗ് നടത്തിയിരുന്നു.

ക്രമാസമാധാന പാലനം, സുരക്ഷാ ചുമതല എന്നിവ പൊലീസും അഗ്‌നിരക്ഷാസേനയും ഏകോപിപ്പിച്ചാണു നിര്‍വഹിക്കുന്നത്. സുരക്ഷയ്ക്കായി സ്പീഡ് ബോട്ടുകളെയും റബര്‍ ബോട്ടുകളെയും പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നാവിക സേനയും സഹായം നല്‍കും. വൈദ്യ സഹായത്തിനായി ആരോഗ്യ വകുപ്പ് ഐ.സി.യു ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മത്സരശേഷം മറൈന്‍ ഡ്രൈവ് വൃത്തിയാക്കുന്നതിനായി ശുചിത്വമിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി.വിഷ്ണു രാജ്, സി.ബി.എല്‍ സാങ്കേതിക സമിതി അംഗം ആര്‍.കെ കുറുപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍
ചാംപ്യന്‍സ് ബോട്ട് ലീഗ്

കേരളത്തിന്റെ തനത് മത്സരമായ വള്ളംകളിയെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും അതുവഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. നെഹ്‌റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ലീഗില്‍ 12 മത്സരങ്ങളാണുള്ളത്. 5.90 കോടി രൂപയാണു സമ്മാനമായി നല്‍കുന്നത്. മത്സരങ്ങളിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനാണ് കരതിരിച്ച് പ്രാദേശിക വള്ളംകളി നടത്തുന്നത്.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് മറൈന്‍ ഡ്രൈവിലെ സി.ബി.എല്‍ മത്സരത്തിന്റെ മുഖ്യ രക്ഷാധികാരി. ടി.ജെ വിനോദ് എം.എല്‍.എ സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ രക്ഷാധികാരിയുമാണ്. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുര്‍ വൈസ് ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജനറല്‍ കണ്‍വീനറുമാണ്. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജിനാണ് ഏകോപന ചുമതല. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കറാണ് കണ്‍വീനറാണ്.

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, നടുഭാഗം ചുണ്ടന്‍, വീയപുരം ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ആയാപറമ്പ് പാണ്ടി ചുണ്ടന്‍, സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍, ദേവാസ് ചുണ്ടന്‍, പായിപ്പാട് ചുണ്ടന്‍ എന്നിവയാണ് സി.ബി.എല്ലിലെ മത്സരാര്‍ത്ഥികള്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തന്‍ പറമ്പന്‍, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1, താണിയന്‍, സെന്റ് ആന്റണി, ശരവണന്‍, വലിയ പണ്ഡിതന്‍, തിരുത്തിപ്പുറം, ഹനുമാന്‍ നമ്പര്‍ 1 എന്നിവയാണ് പ്രാദേശിക വള്ളംകളി മത്സരത്തില്‍ മാറ്റുരക്കുന്നത്.