തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം  മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തലശ്ശേരി കൊടുവള്ളി മുതൽ പയ്യന്നൂർ കോത്തായിമുക്ക് വരെ മന്ത്രി നേരിട്ട് പരിശോധന നടത്തി.
ഭൂമി ഏറ്റെടുക്കുന്നത് മുതൽ ദേശീയപാത വികസനത്തിനായി ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാൻ വിനിയോഗിച്ചത്.
രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാതാ വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും. കണ്ണൂർ ജില്ലയിലാകെ നിയമസഭാ മണ്ഡല തലത്തിലാണ് പരിശോധന നടത്തിയത്. 2024 ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാതാ വികസന പ്രവൃത്തികൾ പരിപൂർണ്ണമായും പൂർത്തിയാക്കാൻ കഴിയും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കും-മന്ത്രി  പറഞ്ഞു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  മന്ത്രി പറഞ്ഞു. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്. മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ  സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
തലശ്ശേരി മണ്ഡലത്തിലെ കൊടുവള്ളി ബാലത്ത് , ധർമ്മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് , കണ്ണൂർ താഴെചൊവ്വ, അഴീക്കോടെ പാപ്പിനിശ്ശേരി തുരുത്തി, തളിപ്പറമ്പിലെ കുറ്റിക്കോൽ, കല്യാശ്ശേരിയിലെ പിലാത്തറ, പയ്യന്നൂരിലെ കോത്തായി മുക്ക്  എന്നിവിടങ്ങളിലാണ് പ്രവൃത്തി വിലയിരുത്തിയത്.  ദേശീയ പാതയുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും മന്ത്രിയുടെ സാന്നിധ്യത്തിൽ എൻ എച്ച് എ ഐ അധികൃതരുമായി ചർച്ച ചെയ്തു. മുഴുവൻ കാര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.
എം എൽ എ മാരായ കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എൻ എച്ച് എഐ റീജിയണൽ ഓഫീസർ ബി എൽ മീണ, പ്രൊജക്ട് ഡയരക്ടർ അഭിഷേക് തോമസ് വർഗ്ഗീസ്, മറ്റ്  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.