ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബർ അവസാനം കേരളം സന്ദർശിക്കും. അതിനു മുന്നോടിയായ ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി.

അശോക് ലൈലന്റ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ഇപ്പോൾ കേന്ദ്രീകരിക്കുന്നുണ്ട്. കേരളത്തിൽ ഫാക്ടറി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ സംഘം സന്ദർശനം നടത്തി നിർദേശിക്കും.

സൈബർ ക്രൈം  നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം കാമ്പസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലും നിക്ഷേപ സാധ്യതകൾ പരിശോധിക്കും. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം എ യൂസഫലി ,ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.