എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 769 പേർ അറസ്റ്റിലായി. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 11 വരെ നടത്തിയ ഡ്രൈവിലെ കണക്കുപ്രകാരമാണിത്. 754 നർകോട്ടിക് കേസുകൾ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു.

114.8 കിലോ കഞ്ചാവ്, 173 കഞ്ചാവ് ചെടികൾ, 867.8 ഗ്രാം എം.ഡി.എം.എ., 1404 ഗ്രാം മെത്താംഫിറ്റമിൻ, 11.3 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പ്, 164 ഗ്രാം ഹാഷിഷ് ഓയിൽ, 111 ഗ്രാം നർകോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ എന്നിവ പിടിച്ചെടുത്തു. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേസിൽ ഉൾപ്പെട്ട 2254 നർകോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കി നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളിൽ ലഹരി വസ്തുക്കൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കി. അതിർത്തി ചെക്പോസ്റ്റുകളിലും ചെക്പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.