മരുതോങ്കര ഗ്രാമപഞ്ചായത്ത് സൗത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത കളിവീട് അങ്കണവാടിക്ക് താൽക്കാലിക കെട്ടിടം ഒരുങ്ങുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. ദിവസങ്ങളായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സജിത്തും മറ്റ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും.

പഞ്ചായത്തിലെ 23 അങ്കണവാടികളിൽ 22 അങ്കണവാടികൾക്കും സുരക്ഷിതമായ കെട്ടിടമുണ്ട്. 10 വർഷമായി ഓല ഷെഡിൽ പ്രവർത്തിച്ചുവരുന്ന അങ്കണവാടിക്ക് ഓടുമേഞ്ഞ താൽക്കാലിക കെട്ടിടമാണ് ഒരുക്കുന്നത്. പ്രദേശത്തെ 22 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റി ഇരുമ്പുകാലിൽ ഓടിട്ട മേൽക്കൂര ഒരുക്കി. തുടർന്ന് ഭിത്തി കെട്ടാനാണ് പഞ്ചായത്ത് പ്രസിഡന്റ് സജിത്തും മറ്റ് പഞ്ചായത്ത്‌ അംഗങ്ങളും എത്തിയത്. പ്രസിഡന്റ് ആവുന്നതിന് മുൻപ് ഏറെക്കാലം നിർമ്മാണ മേഖലയിൽ തൊഴിലാളിയായിരുന്നു സജിത്ത്.

ജലസേചന വകുപ്പിന്റെ സ്ഥലത്താണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. വകുപ്പിൽ നിന്ന് സ്ഥലം വിട്ടു കിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ സൗകര്യത്തോടും കൂടിയ കോൺക്രീറ്റ് കെട്ടിടം അധികം വൈകാതെ തന്നെ പണിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.