*കവച് രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള ഇടപെടൽ

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും  രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള കൂടുതൽ ഇടപെടലുകൾക്ക് പ്രാധാന്യം നൽകുമെന്നും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലും, തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ്, എക്സൈസ് വകുപ്പുകളുമായി ചേർന്നു  കർശന നടപടികൾ സ്വീകരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും  ലഹരി വിമുക്തിക്കും  ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന്  കേരളത്തിന്റെ ഉത്പാദന  സേവന,വിതരണ മേഖലകളിൽ  ഒഴിച്ചുകൂടാനാവാത്ത  ഘടകമായി മാറി അതിഥിത്തൊഴിലാളികൾ മാറി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ്  സർക്കാർ നടപ്പാക്കുന്നത്.  എന്നാൽ   അവർക്കിടയിൽ  ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും  ലഹരി ഉപയോഗവും ഉണ്ടെന്നുള്ള  റിപ്പോർട്ടുകളെ  സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരിൽ കമ്പോളം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ട്.  അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ  സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പുകൾ സന്ദർശിക്കാനെത്തുന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ  സഹായിക്കുന്നതിന് അതിഥിത്തൊഴിലാളികൾക്കിടയിൽ നിന്ന് വളന്റിയേഴ്സിനെ രൂപീകരിക്കും. ഇവർക്കു പരിശീലനവും നൽകും. ക്യാമ്പുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് ഉപഭോഗവും വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാവുന്നതാണ്. വിവരം ലഭിക്കുന്ന ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട പോലീസ് – എക്സൈസ് – ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതും ഈ വിഷയത്തിൽ നടപടികൾ സ്വീകരിച്ച വിവരം ഉറപ്പാക്കേണ്ടതുമാണ്. ലഹരിക്ക് അടിപ്പെട്ടവരുടെ മോചനത്തിന് ഉദ്യോഗസ്ഥർ സഹായകരവും മാതൃകാപരവുമായ നിലപാടുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുന്ന ലഹരി ഉപയോഗം  ശരീരികവും മാനസീകവുമായി ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം  വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക ജീവിതത്തെ തകിടം മറിക്കുമെന്നും  ഇത് മനസ്സിലാക്കി  അതിൽനിന്നും സ്വയം മോചിതരാവാനും മറ്റുള്ളവരെ  പിന്തിരിപ്പിക്കാനും ശ്രമിക്കണമെന്നും ലഹരിക്കെതിരെയുള്ള കേരള സർക്കാരിന്റെ സുപ്രധാന പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  ലേബർ കമ്മീഷണർ ഡോ കെ വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജോയിന്റ് എക്‌സൈസ് കമ്മീഷണർ (വിമുക്തി) ആർ. ഗോപകുമാർ, അഡീ. ലേബർ കമ്മീഷണർ കെ.എം. സുനിൽ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കവച് സംസ്ഥാനതലസമാപന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി രണ്ടായിരത്തിലധികം അതിഥിത്തൊഴിലാളികൾ പങ്കെടുത്ത റാലി പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാർ പാർക്കിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു.