ജനോപകാരപ്രദമായ പദ്ധതികളും പ്രവർത്തനങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഏകീകൃത തദ്ദേശ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പ് നിലവിൽ വന്നതോടെ അഞ്ചായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് കൃത്യമായി സേവനം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് വിശേഷാൽ ചട്ടങ്ങളുടെയും വകുപ്പിന്റെ പുതിയ ലോഗോയുടെ പ്രമോഷൻ വീഡിയോയുടെയും പ്രകാശനം സ്വരാജ്ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വികേന്ദ്രീകൃത ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ കേരളം എക്കാലവും മികവ് പുലർത്തിയിട്ടുണ്ട്. ജനകീയസൂത്രണത്തിന്റെ 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ വകുപ്പ് ഏകീകരണം സാധ്യമാക്കാനായത് നേട്ടമാണ്. പ്രാദേശിക വികസനം കൂടുതൽ മികവുറ്റതാക്കാൻ ഇത് സഹായകമാണ്. ത്രിതല പഞ്ചായത്തുകളെ ഉൾപ്പെടുത്തി ദീർഘാകാല ഫലം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കാൻ ഇതുവഴി സാധിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ക്രിയാത്മക സമീപനം സാധ്യമാക്കാൻ ഏകീകൃത വകുപ്പിന് സാധിക്കണം. ഭരിക്കുക എന്നതിന് പകരം സേവനം ലഭ്യമാക്കുക എന്നതിലേക്ക് മാറാൻ ഇതുവഴി സാധിക്കും.

ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ മന്ത്രി വേദിയിൽ ആദരിച്ചു. പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, തദ്ദേശസ്വയംഭരണ വകുപ്പ് (അർബൻ) ഡയറക്ടർ അരുൺ കെ. വിജയൻ, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ് അഡിഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ, നവകേരളം കർമപദ്ധതി സ്റ്റേറ്റ് കോർഡിനേറ്റർ ടി.എൻ.സീമ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ, ചീഫ് ടൗൺ പ്ലനർ (ഭരണം) പ്രമോദ് കുമാർ സി.പി, എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർ ജോൺസൺ കെ എന്നിവർ പ്രസംഗിച്ചു.