സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി എല്ലാ പോളിടെക്‌നിക് കോളേജിലും സ്റ്റാർട്ടപ്പ് എൻവയോൺമെന്റുകൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

തൃശ്ശൂർ നെടുപുഴ വനിത പോളിടെക്‌നിക്കിൽ പുതുതായി പണികഴിപ്പിച്ച യൂട്ടിലിലിറ്റി സെന്ററിന്റെയും നവീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും ഇൻഡോർ സ്റ്റേഡിയത്തിന്റേയും കോളേജ് ചുറ്റുമതിലിന്റേയും നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പോളിടെക്‌നിക് പോലെ പുരുഷ മേൽക്കൈയുള്ള മേഖലകളിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്നത് പെൺകുട്ടികളാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം അനിവാര്യമാണ്.  നവവൈജ്ഞാനിക സമൂഹമാക്കാൻ വിദ്യാർത്ഥിനികൾ തയ്യാറാകണം. വലിയ വികസന നേട്ടങ്ങളാണ് കഴിഞ്ഞ വർഷങ്ങളിലായി ഉന്നതവിദ്യാഭ്യാസ മേഖല കൈവരിച്ചതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

2.28 കോടി രൂപ മുതൽമുടക്കിൽ പുതുതായി നിർമ്മിച്ച 8025 ചതുരശ്ര അടിയുള്ള യൂട്ടിലിറ്റി സെന്ററിൽ മൂന്നു നിലകളിലായി രണ്ട് ക്ലാസ് റൂമും ആറ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.  70 ലക്ഷം രൂപ മുടക്കിൽ ഇരുനിലകളുള്ള നവീകരിച്ച ഹോസ്റ്റൽ കെട്ടിടമാണ് പണി പൂർത്തിയായി വിദ്യാർഥിനികൾക്കായി സമർപ്പിച്ചത്. 30.32 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയിലാണ് ഷട്ടിൽ കോർട്ട് അടങ്ങിയ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിന്റെ വജ്രജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും തൃശൂർ മേയർ എം.കെ. വർഗ്ഗീസ് നിർവ്വഹിച്ചു.