സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന കാപ്പ കേസുകള്‍ സമൂഹത്തില്‍ സമാധാനം ഉണ്ടെന്നതിന്റെ സൂചനയാണെന്നും സത്യസന്ധമായ കേസുകളില്‍ മാത്രമേ കാപ്പ നിയമം പ്രയോഗിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിമ്പോസിയത്തില്‍ വിവിധ കാപ്പ കേസുകളുണ്ടാകുന്ന സാഹചര്യവും നിയമവശങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. കാപ്പ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മുഹമ്മദ് വസീം, പി എന്‍ സുകുമാരന്‍ എന്നിവര്‍ സിമ്പോസിയത്തിലെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കേസുകളില്‍ കാപ്പ ചുമത്തേണ്ട പ്രസക്തിയെ കുറിച്ചും ഗുണ്ടാ, റൗഡി എന്നിവയുടെ നിര്‍വ്വചനങ്ങളെ സംബന്ധിച്ചും പ്രതിപാദിച്ചു.

ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന സിമ്പോസിയത്തിന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ജില്ലാ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, അസി.കലക്ടര്‍ വി എം ജയകൃഷ്ണന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, ജില്ല ലീഗല്‍ ഓഫീസര്‍ ടി പി രശ്മി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എം കെ ഷാജി, ജില്ലയിലെ പോലീസ് വിഭാഗം എസ്എച്ച്ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.