കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ സംരംഭകരുടെ സംഗമം നടന്നു

പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേർക്ക് തൊഴിൽ നൽകാൻ ജനകീയ ഹോട്ടലിന് കഴിഞ്ഞു. തൊഴിൽ സംരംഭം എന്നതിലപ്പുറം സാമൂഹ്യ ഉത്തരവദിത്വം നിറവേറ്റാനും ഇതിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പി ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിച്ചു. ജനകീയ ഹോട്ടലിൻ്റെ കമ്പ്യൂട്ടർ വത്കരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു.

‘എല്ലാവർക്കും ഒരു നേരം ഊണ്’ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംരംഭവും ആരംഭിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നൽകുക എന്നതാണ് ജനകീയ ഹോട്ടൽ പദ്ധതിയുടെ ലക്ഷ്യം. 20 രൂപയ്ക്കാണ് ഊണ് നൽകുന്നത്. നിലവിൽ കേരളത്തിൽ 1198 ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 139 എണ്ണം മലപ്പുറത്താണ്. ജില്ലയിലാണ് കൂടുതൽ ജനകീയ ഹോട്ടലുകളുള്ളത്. ശരാശരി 30,000 ഊണുകൾ പ്രതിദിനം മലപ്പുറം ജില്ലയിൽ ഈ പദ്ധതിയിലൂടെ നൽകുന്നുണ്ട്.

നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ജാഫർ എം കക്കൂത്ത്, കുടുംബശ്രീ പ്രോഗ്രാം മാനേജർ കെ.ടി ജിജു, ജനകീയ ഹോട്ടൽ കൺസോർഷ്യം പ്രസിഡൻ്റ് പി സി റംല, സെക്രട്ടറി വി.മീര സുരേഷ് എന്നിവർ സംസാരിച്ചു.