നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ. അപേക്ഷകൾ തീർപ്പാക്കുന്നതിനു സർക്കാർ നടപ്പാക്കിയ മിഷൻ മോഡിലുള്ള പ്രവർത്തനം വരുന്ന ആറു മാസത്തേക്കു കൂടി ദീർഘിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആകെ ലഭിച്ച 212169 ഓഫ് ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകളും തീർപ്പാക്കി. 91.87 ശതമാനം പുരോഗതി ഓഫ് ലൈൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയത്. 163171 അപേക്ഷകൾ ലഭിച്ചതിൽ 11250 എണ്ണം തീർപ്പാക്കാനായി. മുൻഗണനാ ക്രമത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ട രീതിയിൽ 19 റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും ഇതിനോടകം തീർപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആർഡിഒ ഓഫിസുകളിൽ നവംബർ 30നകം എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കും. നവംബർ 14ലെ കണക്കു പ്രകാരം ഇനി 17257 ഓഫ് ലൈൻ അപേക്ഷകളും 151921 ഓൺലൈൻ അപേക്ഷകളും തീർപ്പാക്കാനുണ്ട്. ഓരോ ദിവസവും ശരാശരി 500 പുതിയ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആറു മാസമായി തുടർന്നുവന്ന മിഷൻ മോഡിലുള്ള പ്രവർത്തനം ആറു മാസത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതു പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാർക്കുമാരുടെ സേവനം ഒരു നിശ്ചിത ദിവസത്തെ ഇടവേളയ്ക്കു ശേഷം ആറു മാസത്തേക്കുകൂടി തുടരും. ഇവർക്ക് വാഹന സൗകര്യവും ലഭ്യമാക്കും. ഇത്തരത്തിൽ ആറു മാസംകൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണമായി തീർപ്പാക്കുകയാണു ലക്ഷ്യം.

കൊച്ചി ആർഡിഒ ഓഫിസിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുണ്ടായിരുന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനായി ഒരു പ്രത്യേക ടീമിനെ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കുകയും അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിൽ മാത്രം 165 താത്കാലിക ജീവനക്കാരെയും 65 വാഹനങ്ങളും  ഈ ആവശ്യത്തിന് നിയോഗിച്ചിട്ടുണ്ടായിരുന്നു. താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ച ശേഷവും തരം മാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലേക്ക് കൊച്ചി ആർഡിഒ ഓഫീസിലേക്ക് മറ്റു ഓഫീസുകളിൽ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നു. കൊച്ചി ആർഡിഒ ഓഫീസിൽ നിലവിലുണ്ടായിരുന്ന 22616 ഓഫ് ലൈൻ അപേക്ഷകളിൽ 14178 അപേക്ഷകളും തീർപ്പാക്കാൻ കഴിഞ്ഞു.

        സംസ്ഥാനത്തൊട്ടാകെയുള്ള പുരോഗതി യഥാസമയം വിലയിരുത്തുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു  മോണിറ്ററിംങ് സമിതി രൂപീകരിക്കുകയും ദിവസേനയുള്ള പുരോഗതി അവലോകനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കലും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലും യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാനെന്ന പേരിൽ ചില ഏജൻസികൾ തട്ടിപ്പിനു ശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.