അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ തിയേറ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന മനുഷ്യ സമൂഹത്തെ സംസ്‌കാരത്തിലൂടെ രൂപപ്പെടുത്തിയെടുക്കാൻ മണ്ണരങ്ങ് പോലുള്ള പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയ്ക്കെതിരേ വലിയ രൂപത്തിലുള്ള വെല്ലുവിളി ഉയരുന്ന കാലമാണിത്. ഏതെങ്കിലും ഒരു ഭാഷ ആരുടേയും മേൽ അടിച്ചേൽപ്പിക്കാനാകില്ല. പെറ്റമ്മയായ മലയാളത്തെ മാറ്റിനിർത്തി മറ്റെന്തിനേയുംകുറിച്ച് മലയാളിക്ക് ആലോചിക്കാൻ കഴിയില്ല. ഇത്തരം ശ്രമങ്ങൾക്കെതിരേയും ശക്തമായ ചെറുത്തുനിൽപ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലോക സാംസ്‌കാരികതയെക്കുറിച്ചുള്ള സചിത്ര രേഖകൾ അടങ്ങിയ ലോക സാംസ്‌കാരിക ഭൂപട ഗ്രന്ഥം അടൂർ ഗോപാലകൃഷ്ണനു നൽകി മന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.

ഭാരത് ഭവന്റെ വെബ്സൈറ്റ്, ഭാരത് ഭവൻ ഒരുക്കുന്ന രണ്ടാമത് പത്മവിഭൂഷൺ ഡോ കപില വാത്സ്യായനൻ ദേശീയ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ ലോഗോ പ്രകാശനം, ഭരതകല ഡാൻസ് അക്കാദമിയുമായി സഹകരിച്ചു ഭാരത് ഭവൻ ലോക നൃത്തദിനത്തിൽ അവതരിപ്പിച്ച അഖണ്ഡ നൃത്തോത്സവത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോഡ് സ്വീകരിക്കൽ, ഭാരത് ഭവന്റെ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ എന്നിവയും ചടങ്ങിൽ നടന്നു. ജോർജ് ഓണക്കൂർ, സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന, വിന്ദുജ മേനോൻ, ഭാരത് ഭവൻ മെമ്പർ  സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.