*അയ്യൻകാളിജയന്തി ആചരിച്ചു
ഔപചാരികവിദ്യാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യൻ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായത് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ദളിത് ജനവിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപിന്റെ ശിൽപിയും സംഘാടകനും അയ്യൻകാളിയായിരുന്നു. വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത, നേരിൽ കണ്ടാൽപോലും തീണ്ടലുണ്ടായ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത കാലഘട്ടത്തിൽ പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലയായി കേരളത്തിന്റെ സാംസ്‌കാരികമേഖലയിൽ വെള്ളിവെളിച്ചമായിത്തീർന്ന മഹാ വ്യക്തിത്വമായിരുന്നു അയ്യൻകാളിയെന്നും അദ്ദേഹം പറഞ്ഞു. അയ്യൻകാളിയുടെ 155ാം ജന്മദിനത്തിൽ വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം രൂപീകരിക്കുന്നതിൽ അയ്യൻകാളി നടത്തിയ പോരാട്ടങ്ങളെ അത്യധികം ആദരവോടെയാണ് കേരളം കാണുന്നതെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളമെമ്പാടും, മലയാളികളുള്ളിടത്തെല്ലാം അയ്യൻകാളിയുടെ ജന്മദിനം ആഘോഷപൂർവം കൊണ്ടാടുന്നതാണ് പതിവ്. എങ്കിലും പ്രളയക്കെടുതിയുടെ പ്രത്യേകസാഹചര്യത്തിൽ ഈ വർഷം ചടങ്ങു മാത്രമായി ജന്മദിനാചരണം സംഘടിപ്പിക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ബി. സത്യൻ എം.എൽ.എ., പട്ടികജാതി വികസന ഡയറക്ടർ പി.എം. അസ്ഗർ അലി പാഷ തുടങ്ങിയവർ സംബന്ധിച്ചു