മാറുന്ന കാലത്തിനും സാങ്കേതികവിദ്യകൾക്കുമനുസരിച്ച് സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയിൽ മുന്നോട്ടു നീങ്ങുകയാണെന്ന് ഭക്ഷ്യ – പൊതുവിതരണ മന്ത്രി അഡ്വക്കറ്റ് ജി. ആർ. അനിൽ പറഞ്ഞു.കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സപ്ലൈകോ ആർക്കൈവ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപ്ലൈകോയുടെ 48 വർഷത്തെ അനുഭവ സമ്പത്തും പരിചയവും മുതൽക്കൂട്ടാക്കുകയും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഔട്ട്ലെറ്റുകൾ മുതൽ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കി മാറ്റുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഉത്പന്നങ്ങളുടെ കൃത്യമായ വിതരണവും ഗുണനിലവാരവും ഉറപ്പുവരുത്തും. ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും. ഇത്തരം നടപടികൾ സപ്ലൈകോയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും ഭാഗ്യ വിജയികളെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു.

സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, വിജിലൻസ് ഓഫീസർ സി.എസ് ഷാഹുൽഹമീദ്, അഡീഷണൽ ജനറൽ മാനേജർമാരായ പി.ടി സൂരജ്, ആർ.എൻ സതീഷ്, ഷീബ ജോർജ്, സപ്ലൈകോ മാനേജർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

സപ്ലൈകോ ആർക്കൈവ്സ്

48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇന്ന് ഉദ്ഘാടനം ചെയ്ത ആര്‍ക്കൈവ്സിലുള്ളത്. ജൂൺ 25ന് പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ റിസർച്ച് ആന്റ് ട്രെയിനിംഗ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആർക്കൈവ്സ് സജ്ജീകരിക്കുന്നത് .

ഭക്ഷ്യവസ്തുക്കളുടെ ശാസ്ത്രീയ സംഭരണ രീതികളും ഗുണനിലവാര പരിശോധനാ നടപടികളും സപ്ലൈകോ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരിചിതമാക്കുന്നതിനായാണ് ആര്‍ക്കൈവ്സ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു.

കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിലും സപ്ലൈകോയിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ ഈർപ്പം പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഹോട്ട് എയർ ഓവൻ, രാസ പരിശോധനയുടെ ഭാഗമായി ആഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന മഫിൾ ഫർണസ്, ഭക്ഷ്യധാന്യങ്ങളുടെ വലിപ്പം പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ലാബ് സിഫ്റ്ററും സീവ് സെറ്റും, സീഡ് ഗ്രേഡർ, ഹോട്ട് പ്ലേറ്റ്, ഇല്യൂമിനേറ്റഡ് പ്യൂരിറ്റി ബോർഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭക്ഷ്യധാന്യസംഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന കീടങ്ങളുടെ മൗണ്ട് ചെയ്ത സാന്പിളുകളും ഇവയുടെ ജീവിതചക്രവും നിയന്ത്രണ മാര്‍ഗങ്ങളും വിശദമാക്കുന്ന വീഡിയോയും പ്രദര്‍ശനത്തിനുണ്ട്.

നറുക്കെടുപ്പ് വിജയികൾ

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും, സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും ഭാഗ്യ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന നറുക്കെടുപ്പിൽ നറുക്കെടുപ്പ് നിർവഹിച്ച ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വക്കറ്റ് ജി ആർ അനിൽ 11 വിജയികളെ പ്രഖ്യാപിച്ചു. ഒരു ഗ്രാം സ്വർണം വീതമാണ് വിജയികൾക്ക് നൽകുക.

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 7 വരെ സപ്ലൈകോയിലെ വിവിധ വില്പനശാലകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങിയവരുടെ പേരാണ് സപ്ലൈകോ സമ്മാനമഴ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

ഒരു വനിത, ഒരു പുരുഷൻ എന്നീ ക്രമത്തിൽ മേഖലാതലത്തിൽ രണ്ടുപേർക്ക് ഒരു ഗ്രാം സ്വർണം വീതമാണ് നൽകുക. നറുക്കെടുപ്പിലൂടെ വിജയികളായ ഉപഭോക്താക്കളുടെ പട്ടിക ചുവടെ.

തിരുവനന്തപുരം മേഖല: സരിത (ബാലരാമപുരം മാവേലി സ്റ്റോർ), ഷെരീഫ് (തമ്പാനൂർ സപ്ലൈകോ സൂപ്പർമാർക്കറ്റ്); എറണാകുളം മേഖല: ഷീജ കെ വി (മരട് സൂപ്പർമാർക്കറ്റ്), എം പി വർഗീസ് (ചോറ്റാനിക്കര); പാലക്കാട് മേഖല- മുഹമ്മദ് ഷഫീഖ് (മുസ്ലിയാരങ്ങാടി, മലപ്പുറം), ഹാജറ സി എച്ച് (പടിഞ്ഞാറ്റുമുറി മാവേലി സ്റ്റോർ, മലപ്പുറം); കോഴിക്കോട് മേഖല- അതുല്യ കെ (കക്കയങ്ങാട്, കണ്ണൂർ), അംഷുൽ ജെപി (എൻജിഒ ക്വാർട്ടേഴ്സ്, കോഴിക്കോട്); കോട്ടയം മേഖല– പവിശങ്കർ എസ് നായർ (പൂങ്കാവ്, പത്തനംതിട്ട), ഓമന കെ എസ് (പൊൻകുന്നം, കോട്ടയം)

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നൽകിയ സമൃദ്ധി കിറ്റ് വാങ്ങിയവരുടെ നറുക്കെടുപ്പിൽ കോട്ടയം കൂട്ടിക്കൽ സൂപ്പർമാർക്കറ്റിൽ നിന്നും സമൃദ്ധി കിറ്റ് വാങ്ങിയ സീനത്ത് പാത്തുമ്മ വിജയിയായി.