*വനിതാ ശിശുവികസന വകുപ്പിന് പുതിയ സംസ്ഥാനതല പരിശീലന കേന്ദ്രം

വനിത ശിശുവികസന വകുപ്പിലെ ജീവനക്കാർക്ക് കാലാനുസൃതമായ പരിശീലനം നൽകുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികൾ കാലാനുസൃതമായ പരിഷ്‌കരണങ്ങളോടെ സമയബന്ധിതമായി നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പിലെ അങ്കണവാടി പ്രവർത്തകർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് വിഷയാധിഷ്ഠിതവും നൂതനവുമായ തുടർ പരിശീലനങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ പൂജപ്പുരയിലെ സംസ്ഥാനതല പരിശീലന കേന്ദ്രം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിട്ടയായതും കാലാനുസൃതവുമായ പരിശീലനത്തിലൂടെ കാര്യക്ഷമമായി ജോലി നിർവഹിക്കുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുന്നതിനാണ് 2.5 കോടി രൂപ ചെലവഴിച്ച് സംസ്ഥാനതല പരിശീലന കേന്ദ്രം സജ്ജമാക്കിയത്. പുതുതായി രൂപീകരിക്കപ്പെട്ട വകുപ്പിന് സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ നിലവിൽ പരിശീലന കേന്ദ്രങ്ങൾ ഇല്ല. അതിനാൽ വകുപ്പുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ പരിശീലന പരിപാടികൾക്ക് പലപ്പോഴും ഇതര വകുപ്പുകളുടേയോ, സ്ഥാപനങ്ങളുടേയോ സ്ഥലം വാടകയ്ക്ക് എടുത്തു പരിശീലനം നടത്തിയിരുന്നത്. ഇത് പലപ്പോഴും സമയ ബന്ധിതമായി പരിശീലന പരിപാടികൾ ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും തടസം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഈ പരിശീലന കേന്ദ്രം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, ചീഫ് എൻജിനീയർ ബി. ഹരികൃഷ്ണൻ, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.