അപൂർവ രോഗം ബാധിച്ച അസം സ്വദേശിനിയായ പൂജയ്ക്ക് (26) പുതുജീവൻ നൽകി തിരുവനന്തപുരം ജനറൽ ആശുപത്രി. എൽഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ (LETM Neuromyelitis Optica Spectrum Diosrder) എന്ന അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ രോഗിയെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലക്ഷത്തിൽ ഒരാൾക്ക് കണ്ടുവരുന്ന ഈ അപൂർവ രോഗത്തിന്റെ രോഗമുക്തി നിരക്ക് കുറവാണ്. മികച്ച ചികിത്സ നൽകി രോഗിയെ രക്ഷിച്ചെടുത്ത ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഒക്ടോബർ 26ന് പൂജയെ ഇരു കൈകളും കാലുകളും തളർന്ന നിലയിലാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ഉടൻതന്നെ എംആർഐ സ്‌കാനിംഗ് പരിശോധന നടത്തുകയും ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. പരിശോധനയിൽ പൂജയ്ക്ക് എൽഇടിഎം ന്യൂറോമെയിലൈറ്റിസ് ഒപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ ആണെന്ന് മനസിലാക്കി. തുടർന്ന് രോഗിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് പ്ലാസ്മ എക്ചേഞ്ച് ചികിത്സ നൽകി. ആഴ്ചകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ പൂജ രോഗമുക്തി നേടി. അടുത്ത ദിവസം പൂജയെ ഡിസ്ചാർജ് ചെയ്യും. പൂർണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കിയത്.

ന്യൂറോളജിസ്റ്റ് ഡോ. കൃഷ്ണപ്രിയയുടെ നേതൃത്വത്തിലുള്ള ന്യൂറോ ഐ.സി.യു ടീം, ഡോ. ബിപിൻ, ഡോ. മധു എന്നിവരുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ ടീം, ഡോ. മീനാകുമാരി, ഡോ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനറൽ മെഡിസിൻ ടീം, ഡോ. ലിജിയുടെ നേതൃത്വത്തിലുള്ള നെഫ്രോളജി ടീം, ഫിസിയോതെറാപ്പി ടീം, സൂപ്രണ്ട് ഇൻചാർജ് ഡോ. സുകേഷ് രാജ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ആംബുലൻസ് ടീം, മറ്റ് ജീവനക്കാർ എന്നിവരുടെ അഹോരാത്രമുള്ള കഠിന പരിശ്രമത്തിന്റെ ഫലമായി പരസഹായം കൂടാതെ പൂജ ജീവിതത്തിലേക്ക് നടന്നു.