ക്ഷീരോത്പ്പാദന മേഖലയിൽ ഗുണനിലവാരമുള്ള കാലിത്തീറ്റ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചേർപ്പ് ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര കർഷകർക്ക് ആശ്വാസം നൽകാൻ കഴിയും വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. പാൽ വില കൂടിയാൽ തീറ്റയ്ക്ക് വില ഉയരുന്ന സമ്പ്രദായത്തിന് മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുകയാണ്. വടക്കൻ സംസ്ഥാനങ്ങളിൽ അധികമായി വരുന്ന വൈക്കോൽ ഹരിത ട്രെയിൻ ഉപയോഗിച്ച് കേരളത്തിലേയ്ക്ക് കൊണ്ട് വരാൻ വകുപ്പും സർക്കാരും ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്കിലെ മികച്ച ക്ഷീര കർഷകൻ, കർഷക, യുവകർഷകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കന്നുകാലി പ്രദർശന വിജയികൾക്കും ഡയറി ക്വിസ് വിജയികൾക്കുമുള്ള സമ്മാനദാനം വിതരണം ചെയ്തു. സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. മേയർ എം കെ വർഗീസ് മുഖ്യാതിഥിയായി. ക്ഷീരസംഘം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെ രാധാകൃഷ്ണൻ, ചേർപ്പ് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മീനു റസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുബിത സുഭാഷ്, എൻ മനോജ്, ബ്ലോക്ക് മെമ്പർ ഹസിന അക്ബർ, ചിയ്യാരം ക്ഷീര വ്യവസായ സഹകരണ സംഘം ചെയർമാൻ ടി കെ ഷിജോ, കൗൺസിലർമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, ആൻസി ജേക്കബ് പുലിക്കോട്ടിൽ, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.