മരണപ്പെടുന്ന യാത്രക്കാരന് 10 ലക്ഷം

ചികിത്സയ്ക്കായി മൂന്ന് ലക്ഷം

കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ഓരോ യാത്രക്കാരനേയും ബസില്‍ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നിലവിലുള്ളതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറയുന്നു. കെ.എസ്.ആര്‍.ടി.സിയും ന്യൂ ഇന്ത്യ അഷുറന്‍സും സംയുക്തമായാണ് സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്കും യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്കും എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇന്‍ഷുറന്‍സ് പോളിസികളുള്ളത്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നയാള്‍ക്ക് യാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചികിത്സ ചെലവായി പരമാവധി മൂന്ന് ലക്ഷവും മരണം സംഭവിച്ചാല്‍ പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് പ്രകാരം ലഭിക്കും. നേരിട്ട് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അപകടം സംഭവിച്ചാല്‍ രണ്ട് ലക്ഷം ചികിത്സ ചെലവും മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷവും ലഭിക്കും. കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രക്കാരനും അവരുടെ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെയുള്ള സമയം ഈ പോളിസിയുടെ സുരക്ഷ ഉണ്ടായിരിക്കും. അപകടം സംഭവിച്ചാല്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി. ഓഫീസുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന രേഖകളും ബില്ലുകളും, സഹിതം ക്ലെയിമിന് അപേക്ഷിക്കാം.

2020 ഫെബ്രുവരി 20 ന് അവിനാശിയില്‍ നടന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ മരണപ്പെട്ട 19 പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഈ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ വടക്കഞ്ചേരിയില്‍ ഉണ്ടായ ബസപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ധനസഹായം ഈ ഇന്‍ഷുറന്‍സ് പ്രകാരം ലഭ്യമാക്കിയിരുന്നു. മരണപ്പെട്ട മൂന്ന് പേരുടെ കുടുംബത്തിന് പത്ത് ലക്ഷത്തിലെ ആദ്യഗഡുവായ രണ്ടുലക്ഷം രൂപ അനുവദിച്ചതായും ബാക്കി തുക ബന്ധുക്കള്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നപക്ഷം ലഭ്യമാക്കുമെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറഞ്ഞു.