മത്സ്യ മേഖലയില്‍ ഉപജീവനം കഴിയുന്നവര്‍ക്ക് ബയോഫ്‌ളോക്ക് പോലുള്ള സംവിധാനങ്ങള്‍ ഗുണകരമാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആര്‍.ഐ) വിതരണം ചെയ്ത ബയോഫ്ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ചേരാനല്ലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗക്കാരായ കൂടുതല്‍ പേരിലേക്ക് ഇത്തരം പദ്ധതികള്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.എ.ആര്‍-സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെ.മധു, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സി.എം.എഫ്.ആര്‍.ഐയുടെ പട്ടികജാതി സബ്പ്ലാനിനു കീഴിലായി 5 പട്ടികജാതി കുടുംബങ്ങളാണ് ബയോഫ്ളോക് കൃഷി നടത്തിയത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ചു ജലത്തിന്റെ ഉപയോഗം വളരെ കുറച്ചുമാത്രമേ ബയോഫ്ളോക്കില്‍ ആവശ്യമുള്ളു. 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. 5 മീറ്റര്‍ വ്യാസവും 1.20 മീറ്റര്‍ ഉയരവുമുള്ള 23,500 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കിലാണ് കൃഷി. ബയോഫ്ളോക് മത്സ്യകൃഷി ജനകീയമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും നടന്നു. മത്സ്യ കൃഷിയില്‍ നിന്നും 1.5-2 ലക്ഷം രൂപ വരെ വരുമാനം ലഭിക്കും. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുണഭോക്താക്കളിലേക്കു പദ്ധതി വ്യാപിപ്പിക്കും.