നിര്‍ഭയത്വം ജന്മസിദ്ധമല്ലെന്നും അത് ആർജ്ജിക്കേണ്ടതാണെന്നും ഇറാനിയൻ സംവിധായികയും രാജ്യാന്തര ചലച്ചിത്രമേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് ജേത്രിയുമായ മഹ് നാസ് മുഹമ്മദി.ജീവിതത്തിൽ സ്വന്തം  പാത വെട്ടിത്തെളിക്കുകയല്ലാതെ തനിക്കു മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. പൂര്‍ത്തീകരിക്കാനാവാത്ത അവകാശവാദങ്ങള്‍ക്കോ ഉത്തരവാദിത്വങ്ങള്‍ക്കോ വഴങ്ങാതെ ധീരതയോടെ  നിലനില്‍ക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മീഡിയാ സെന്ററിന് അനുവദിച്ച ഇ – മെയിൽ അഭിമുഖത്തിൽ അവർ പറഞ്ഞു.

സ്ത്രീകളാണ് എക്കാലത്തും ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. അവരുടെ വേദനകളെക്കുറിച്ചു പറയാനും മാറ്റത്തിനായി പരിശ്രമിക്കാനും സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കാനാകുമെന്നും അവർ പറഞ്ഞു. എട്ടു വയസ്സുള്ള കുട്ടികളെ വരെ വെടിവെച്ച് കൊല്ലുന്ന ഇറാനിൽ സ്വതന്ത്ര സിനിമകള്‍ നിർമ്മിക്കുന്നത് അസംബന്ധവും അപരിഷ്‌കൃതവുമായ  ആശയമാണന്നും മഹ്നാസ് മുഹമ്മദി പറഞ്ഞു.ജാഫര്‍ പനാഹിയുടെ ചിത്രങ്ങള്‍ തന്നെ  പ്രചോദിപ്പിച്ചിട്ടുണ്ടന്നും അവർ വ്യക്തമാക്കി.

സ്ത്രീകളുടെ ജീവിതം ഒരു കണ്ണാടിയിലെന്ന പോലെ സമൂഹത്തിന് മുമ്പില്‍ പ്രതിഫലിപ്പിക്കാന്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കാന്‍  സാധിക്കുമെന്നും മഹ് നാസ് മുഹമ്മദി പറഞ്ഞു .