ജപ്പാനിൽ പ്രായമായവരെ ദയാവധം ചെയ്യാൻ പ്രേരിപ്പിക്കുന്ന പദ്ധതി പ്രമേയമാക്കിയ പ്ലാന്‍ 75 , ആസാമീസ് ചിത്രം അനൂര്‍ എന്നിവ ഉൾപ്പടെ രാജ്യാന്തര മേളയിൽ വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പ്രമേയമാക്കിയ പത്തിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

78 കഴിഞ്ഞ മിച്ചി എന്ന വനിത ജീവിതം ആസ്വദിക്കാൻ നടത്തുന്ന പരിശ്രമങ്ങളും അതിനു വിഘാതമായ നിൽക്കുന്ന നിയമ വ്യവസ്ഥിതിയും ഇതിവൃത്തമാക്കിയാണ് ചീ ഹായകവേ ‘പ്ലാന്‍ 75 ‘ നിർമ്മിച്ചിരിക്കുന്നത് . കാനിലും ടോറോന്റോയിലും ജനപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയില്‍ ലോക സിനിമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട ജീവിതം പ്രമേയമാക്കിയ അസമീസ് ചിത്രം അനൂറിന്റെ ലോകത്തിലെ ആദ്യപ്രദര്‍ശനമാണ് മേളയിലേത് .മൊഞ്ജുള്‍ ബറുവയാണ് ഏകാന്ത ജീവിതം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായിക.സത്യജിത് റേയുടെ ഗോള്‍പ്പോ ബോലിയെ താരിണി ഖൂറോ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായണ്‍ മഹാദേവന്‍ സംവിധാനം ചെയ്ത ദി സ്റ്റോറിറ്റെല്ലര്‍ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഡിമെന്‍ഷ്യ ബാധിച്ച എണ്‍പത്തിനാലുകാരനായ നടന്റെ ജീവിത കഥ പറയുന്ന മസഹിറോ കൊബായാഷി ചിത്രം ലിയര്‍ ഓണ്‍ ദി ഷോര്‍ ഹോമേജ് വിഭാഗത്തിലും , ബുയ് കിം ക്വി സംവിധാനം ചെയ്ത മെമ്മറിലാന്‍ഡ്, എഫ്. ഡബ്ലിയു. മുര്‍ണൗ സംവിധാനം ചെയ്ത ദി ലാസ്റ്റ് ലാഫ്, അലജാന്ദ്രോ ഗ്രീസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം ഉത്താമ, വെറ്റ് ഹെല്‍മെറുടെ ദി ബ്രാ, ബഹ്‌മാന്‍ ഗോബാഡിയുടെ  ദി ഫോര്‍ വാള്‍സ് തുടങ്ങിയവയും മേളയിൽ വാര്‍ദ്ധക്യത്തിലെ മനുഷ്യരുടെ കഥ പറയുന്ന ചിത്രങ്ങളാണ്.

വാർധക്യത്തിന്റെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന രണ്ടു മലയാളചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും . സതീഷ് ബാബുസേനന്‍ ,സന്തോഷ് ബാബുസേനന്‍ എന്നിവര്‍ ചേർന്ന് ഒരുക്കിയ ‘ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും’ എന്ന ചിത്രം അകാലത്തില്‍ നഷ്ടമായ മക്കളുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന വൃദ്ധദമ്പതികളുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത് . ഫ്രീഡംഫൈറ്റ് എന്ന ആന്തോളജി സിനിമയില്‍ ജിയോബേബി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഓള്‍ഡ് ഏജ് ഹോമും വാർധക്യത്തിന്റെ ആകുലതകളാണ് പ്രമേയമാക്കിയിരിക്കുന്നത്