ആലപ്പുഴ: ദുരിത ബാധിതരുടെ പ്രശ്നങ്ങൾ  വേഗത്തിൽ പരിഹരിക്കാൻ   പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ല ജഡ്ജി സോഫി തോമസ് അറിയിച്ചു. ന്യായാധിപരും, അഭിഭാഷകരും, ജില്ല നിയമ സഹായ കേന്ദ്രവും, അഭിഭാഷക ക്ലർക്കുമാരും, കോടതി ജീവനക്കാരും പ്രളയബാധിതരെ സഹായിക്കാൻ രംഗത്തുണ്ട്. കുട്ടനാട് മുങ്ങിയപ്പോൾ അഭിഭാഷകർ നാല് ബോട്ടുകൾ എടുത്ത് നാല് ദിവസം രക്ഷാപ്രവർത്തനം നടത്തി. ആയിരത്തിലധികം പേരെ രക്ഷിച്ച് സുരക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. അഭിഭാഷകരുടെ വീടുകളിലും പ്രളയ ബാധിതർക്ക് അഭയം നൽകി. അഭിഭാഷകരും, നിയമ സഹായ കേന്ദ്രവും പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യ സാധനങ്ങൾ വിതരണം ചെയ്ത് വരുകയാണ്. ശ്രദ്ധയിൽ പെടാതെ കിടക്കുന്ന ഉൾനാടൻ ഗ്രാമങ്ങളിലാണ് ആവശ്യ സാധനങ്ങൾ എത്തിക്കുന്നത്. പാര ലീഗൽ വാളണ്ടിയർമാരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ തിരക്കിലാണ്. ന്യായാധിപരുടെയും അഭിഭാഷകരുടെയും സം ഘം ക്യാമ്പുകൾ സന്ദർശിച്ചു.കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക കൺസിലിങ്ങ് നടത്തി.പ്രളയം ജുഡീഷ്യറിയേയും ബാധിച്ചു.രാമങ്കരി കോടതിയുടെ കെട്ടിടം അപകട നിലയിലാണ്.ദുരിത ബാധിതർക്ക് കിറ്റുകൾ വിതരണം ചെയ്യും. കിറ്റുകൾ കോടതിയിൽ തയ്യാറാക്കി വരുകയാണെന്ന് സോഫി തോമസ് പറഞ്ഞു. അഡീഷണൽ ജില്ലാ ജഡ്ജി നിക്സൺ എം ജോസഫും, ബാർ അസോസിയേഷൻ ഭാരവാഹികളും ജില്ലാ ജഡ്ജിക്കൊപ്പം ഉണ്ടായിരുന്നു.