**കാട്ടക്കട മണ്ഡലത്തിലെ നവീകരിച്ച മൂന്ന് റോഡുകൾ തുറന്നു

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ മൂന്ന് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂര്‍ത്തീകരിക്കുന്നതിന്് പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാട്ടക്കട മണ്ഡലത്തിലെ 220 കി. മീ വരുന്ന പൊതുമരാമത്ത് റോഡുകളില്‍ 180ഓളം കിലോമീറ്റര്‍ ബി എം ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നും മന്ത്രി അറിയിച്ചു. ഐ.ബി.സതീഷ് എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി.

മലയിന്‍കീഴ് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൂങ്ങോട്- അരുവിപ്പാറ റോഡ്, മാറനല്ലൂര്‍ പഞ്ചായത്തിലെ വണ്ടന്നൂര്‍- റസ്സല്‍പുരം, വണ്ടന്നൂര്‍ – മേലാരിയോട് റോഡുകള്‍ എന്നിവ സഞ്ചാരത്തിനായി തുറന്നു. മലയിന്‍കീഴ് കാട്ടാക്കട റോഡിനെയും അന്തിയൂര്‍ക്കോണം തച്ചോട്ടുകാവ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് മൂങ്ങോട്-അരുവിപ്പാറ റോഡ്. രണ്ടര കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ ബി എം ബി സി ചെയ്താണ് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. വണ്ടന്നൂര്‍ നിന്നും റസ്സല്‍പുരം, മേലാരിയോട് റോഡുകളുടെ പണി പൂര്‍ത്തിയത്തോടെ ഇരു പ്രദേശത്തേക്കുമുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. സംസ്ഥാന ബജറ്റില്‍ നിന്നും അഞ്ചരക്കോടി രൂപ വിനിയോഗിച്ചാണ് ഇവ നവീകരിച്ചത്. ഇരു റോഡുകളും ബി എം ബി സി നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.