തൃശ്ശൂർ ജില്ലയ്ക്ക് 2 മൊബൈൽ വെറ്ററിനറി യൂണിറ്റ്

മൃഗചികിത്സാ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യുണിറ്റുകളുടെ പ്രവർത്തനം തുടങ്ങുന്നു. പഴയന്നൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളാണ് ജില്ലയിൽ ഇതിനായി പ്രവർത്തന സജ്ജമായത്‌.

24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുക. കന്നുകാലികളെ വളർത്തുന്നവർ / മൃഗ ഉടമകൾ എന്നിവരിൽ നിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും. എല്ലാ കേസുകൾക്കും അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കൈമാറും. ഒരു വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്, ഒരു ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിലുണ്ടാകും. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം ലഭ്യമാവുക.

യൂണിറ്റിൽ രോഗനിർണ്ണയ ചികിത്സ, വാക്സിനേഷൻ, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയകൾ, ദൃശ്യ-ശ്രവ്യ സഹായങ്ങൾ, മൃഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മറ്റ് ആവശ്യ ഉപകരണങ്ങളും ഉണ്ടാവും. ഒരു കർഷക ഭവനത്തിലെ കന്നുകാലികൾക്കും കോഴികൾക്കും ചികിത്സയ്ക്ക് 450 രൂപയും, കന്നുകാലികളുടെ കൃത്രിമ ബീജസങ്കലനത്തിന് അധികമായി 50 രൂപയും, ഓമനമൃഗങ്ങൾക്ക് 950 രൂപയും, ഒരേ ഭവനത്തിലെ കന്നുകാലി, വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് 950 രൂപയുമാണ് ഫീസ് ഈടാക്കുക. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന പദ്ധതിയുടെ കീഴിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.