ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടി മലപ്പുറം വേദിയാകുകയാണ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നാളെ (10-01-2023) കേരളം പെനാൽറ്റിയടിച്ച് ഗിന്നസ് കീഴടക്കും. 12 മണിക്കൂർകൊണ്ട് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് എഴു മണിവരെയാണ് ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളെജ് വിദ്യാർഥികളും പൊതുജനങ്ങളും പങ്കാളികളാകും. 3500ഓളം വിദ്യാർഥികളാണ് ഷൂട്ടൗട്ടിൽ പങ്കെടുക്കുക. നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരും എൻഎസ്എസ് വളണ്ടിയർമാരും ഷൂട്ടൗട്ടിന്റെ ഭാഗമാകും. ഉദ്യമത്തിന്റെ അവസാന മണിക്കൂറുകളിൽ സ്പോട് രജിസ്ട്രേഷനിലൂടെ പൊതുജനങ്ങൾക്കും ഷൂട്ടൗട്ടിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഷൂട്ടൗട്ടിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ മഞ്ചേരി സ്റ്റേഡിയത്തിൽ പൂർത്തിയായിക്കഴിഞ്ഞു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളെജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മുതൽ ഷൂട്ടൗട്ട് ആരംഭിക്കും. ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലാണ് സംഘാടനം. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി പരമാവധി പെനാൽറ്റികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.