ശബരിമലയുടെ വിശുദ്ധിയും പരിശുദ്ധിയും കാക്കാനുള്ള ബാധ്യത ഇവിടെയെത്തുന്ന ഓരോ തീര്‍ഥാടകന്റേത് കൂടിയാണെന്ന് ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി പറഞ്ഞു. ആ കടമ നിര്‍വ്വഹിക്കാന്‍ ഓരോ സ്വാമിഭക്തരും തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മകരവിളക്കിന് മുന്നോടിയായി ഭക്തജനങ്ങളോടുള്ള സന്ദേശത്തിലാണ് മേല്‍ശാന്തിയുടെ പ്രതികരണം.

കാലഗണനയനുസരിച്ച് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കുള്ള, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്കുള്ള പുറപ്പാടിന്റെ തുടക്കമായാണ് മകരമാസ പിറവിയെ കണക്കാക്കുന്നത്. ഉത്തരായനകാലത്തിന്റെ തുടക്കമാണിത്. ക്ഷേത്ര പ്രതിഷ്ഠയുള്‍പ്പെടെ എല്ലാ വിശുദ്ധകര്‍മ്മങ്ങളുടേയും കാലം. ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഉത്തരായനകാലം ആഘോഷത്തിന്റെ കാലമാണ്. അജ്ഞാനമാകുന്ന ഇരുട്ടിനെയകറ്റി ജ്ഞാനമാകുന്ന വെളിച്ചത്തെ സ്വീകരിക്കുന്ന കാലം. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ ഒത്തുചേരുന്ന സമയമാണിത്. മകരനക്ഷത്രം ദര്‍ശിക്കാനും മകരജ്യോതി കാണാനും പതിനായിരങ്ങള്‍ എത്തുന്ന സമയം.കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.

പരിസ്ഥിതിലോലമായ വനമേഖലയിലാണ് ശബരിമല ക്ഷേത്രമെന്ന കാര്യം മറന്നുകൂട. പതിനായിരങ്ങള്‍ ഒത്തൂകൂടുമ്പോള്‍ ഒരു ചെറിയ അശ്രദ്ധപോലും വലിയ ദുരന്തത്തിന് കാരണമായേക്കും. അധികാരികളുടെ ശ്രദ്ധ മാത്രമല്ല ഓരോ ഭക്തന്റേയും ശ്രദ്ധയും സുഷ്മതയും പ്രധാനമാണെന്ന് കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു. വെറുമൊരു ആഘോഷമല്ല മകരവിളക്കുല്‍സവം മറിച്ച് ഭക്തിനിര്‍ഭരവും വിശുദ്ധവുമായ ഒരാഘോഷമാണത്. അക്കാര്യം ആരും മറന്നുകൂട. ഭക്തജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കരുതുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ കുന്നുകൂടിയാല്‍ അശുദ്ധയെന്നല്ല മാലിന്യമാണെന്നാണ് പറയേണ്ടത്. അഥവാ അത്തരം വസ്തുക്കള്‍ കൊണ്ടുവരേണ്ടി വന്നാലും ഈ പൂങ്കാവനത്തില്‍ അവ ഉപേക്ഷിക്കരുത്. ശബരിമലയുടെ പരിശുദ്ധി കാക്കാന്‍ ഇവിടെയെത്തുന്ന ഓരോ ഭക്തനും ബാധ്യസ്ഥനാണ്, ആ കടമ മറക്കാതിരിക്കുക എന്നതാണ് ഈ മകരവിളക്ക് കാലത്ത് അയ്യപ്പസ്വാമിമാര്‍ ചെയ്യേണ്ടതെന്ന് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതീരി പറഞ്ഞു.