നാദാപുരം പഞ്ചായത്തിലെ ആറ്, ഏഴ്, 19 വാര്‍ഡുകളിലെ എട്ട് കുട്ടികള്‍ക്ക് അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാതല ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാദാപുരം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ഇനിയും രോഗികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ തീരുമാനിച്ചു. പനി, ദേഹത്ത് പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചേരാനും നിര്‍ദ്ദേശം നല്‍കി.

പ്രതിരോധ നടപടിയുടെ ഭാഗമായി വാക്‌സിന്‍ എടുക്കാത്ത മുഴുവന്‍ കുട്ടികളുടെ വീടുകളിലും ഡോര്‍ ടു ഡോര്‍ വാക്‌സിന്‍ എത്തിക്കുന്നതിനായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു.
കൂടാതെ വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. മൈക്ക് അനൗണ്‍സ്‌മെന്റ്, ബോധവത്ക്കരണ വീഡിയോ എന്നിവയും പ്രചരിപ്പിക്കും.
അഞ്ചാം പനിക്ക് എതിരായ പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത കുട്ടികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെന്ന് യോഗം വിലയിരുത്തി. രോഗം ബാധിച്ച വാര്‍ഡുകളിലെ 31 കുട്ടികളും യാതൊരുവിധ പ്രതിരോധ വാക്‌സിനും സ്വീകരിക്കാത്തവരാണ്. നാദാപുരം പഞ്ചായത്തില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പും എടുക്കാത്ത 340 കുട്ടികളുള്ളതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ നാസര്‍, എം സി സുബൈര്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോക്ടര്‍ മോഹന്‍ദാസ് ,എം സി എച്ച് ഓഫീസര്‍ എം പി പുഷ്പ , മാസ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി കെ ഹമീദ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് , താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ ജമീല ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍ കല്ലേരി ,കെ സതീഷ് ബാബു ,മെമ്പര്‍മാരായ അബ്ബാസ് കണേക്കല്‍ സി ടി കെ സമീറ , സുമയ്യ പാട്ടത്തില്‍ ,നിഷാ മനോജ് ,റീന കിണംപ്രേമ്മല്‍ ,വി പി കുഞ്ഞിരാമന്‍, ആയിഷ ഗഫൂര്‍ ,വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.