നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ചമ്രവട്ടം ജങ്ഷൻ – തവനൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പൊന്നാനി നഗരസഭാ ട്രാഫിക് ക്രമീകരണ യോഗത്തിൽ ധാരണയായി. കണ്ടെയ്‌നർ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് റോഡിൽ പൂർണ നിരോധനമേർപ്പെടുത്തും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ചമ്രവട്ടം ജങ്ഷൻ വഴി ദേശീയപാതയിലൂടെ കുറ്റിപ്പുറത്തേക്ക് വിടും. അതോടൊപ്പം തിരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ബി.പി അങ്ങാടി ജങ്ഷനിൽ വച്ച് കുറ്റിപ്പുറത്തേക്ക് തിരിച്ചു വിടുന്നതിന് വേണ്ട നടപടികൾക്കായി ജില്ലാ ട്രാഫിക് ക്രമീകരണ സമിതിക്ക് ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി.

നിളയോര പാതയിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി മൂന്ന് ഇടങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. കുറ്റിക്കാട്, ജിം റോഡ് ജങ്ഷൻ, ഐ.സി.എസ്.ആർ അക്കാദമി എന്നിവിടങ്ങളിലായാണ് ഡിവൈഡറുകൾ സ്ഥാപിക്കുന്നത്. കൂടാതെ അവധി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വൈകുന്നേരങ്ങളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പട്രോളിംഗ് നടത്താനും ധാരണയായി. പൊന്നാനിയിലെ പ്രധാന ആരോഗ്യ സ്ഥാപനങ്ങളായ താലൂക്ക് ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവയ്ക്ക് മുമ്പിൽ സീബ്ര ലൈൻ സജ്ജീകരിക്കാനും തീരുമാനിച്ചു.

പുതിയ ദേശീയ പാത ആറുവരി പാതയാക്കുന്നതോടെ സമീപ ഭാവിയിൽ ഉണ്ടായേക്കുന്ന ഗതാഗത സൗകര്യങ്ങൾ മുന്നിൽ കണ്ട് അധിക അടിപ്പാത ആവശ്യപ്പെടാൻ തീരുമാനിച്ചു. തെയ്യങ്ങട്, പുതുപൊന്നാനി, വില്ലേജ് ഓഫീസ് റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത നിർമിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയ പാത അധികൃതരോട് ആവശ്യപ്പെടുക.
നഗരസഭാ പരിധിയിലെ കയ്യേറ്റങ്ങളും, അനധികൃത കച്ചവടങ്ങളും പരിശോധിക്കുന്നതിന് ജനുവരി 18 ന് വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പരിശോധന നടത്തും. കൂടാതെ ട്രാഫിക് ക്രമീകരണ സമിതിയുടെ അവലോകന യോഗവും അന്ന് ചേരും.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ടി.സുജിത്ത്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.കെ അനൂപ്, നഗരസഭാ സെക്രട്ടറി എസ്.സജിറൂൻ, പി.ഡബ്ല്യു.ഡി (എൻ.എച്ച് വിഭാഗം) ഓവർസിയർ ടി.പി അജീഷ്, പി.ഡബ്ല്യു.ഡി (റോഡ്‌സ് വിഭാഗം) പ്രതിനിധി എം.അൻഷാദ് അലി എന്നിവർ പങ്കെടുത്തു.