ശനിയാഴ്ച ശബരിമലയിലെ ഏറ്റവും വിശേഷപ്പെട്ട മകരജ്യോതി ദര്‍ശന ശേഷം ഭക്തര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍നിന്നുള്ള മകരജ്യോതി, തിരുവാഭരണ ദര്‍ശനം കാത്ത് ഏതാനും ദിവസങ്ങളായി പര്‍ണശാലകള്‍ കെട്ടി സന്നിധാനത്ത് തമ്പടിച്ച ധാരാളം ഭക്തരുണ്ട്. അതിനാല്‍ അയ്യപ്പ ഭക്തര്‍ ആചാര മര്യാദകള്‍ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തുക. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ അയ്യപ്പ ഭക്തന്‍മാരും പരസ്പരം സഹായത്തോടെ പ്രവര്‍ത്തിക്കണമെന്നും തന്ത്രി പറഞ്ഞു.
ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയാണ് ശനിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്നത്. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനത്തിന് വേണ്ടി ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിദേശത്തു നിന്നടക്കം ഭക്തര്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തില്‍ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.