എറണാകുളം ജില്ലയിലെ ഡിജിറ്റൽ റീസർവേ നടത്തിപ്പിനായി നിയമിച്ച സർവേയർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.

ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 60 വർഷക്കാലം നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഫലപ്രദമായ നടപ്പാക്കിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള വലിയ സൂചികയാണ് റീസർവേ വഴി തയ്യാറാക്കുന്ന ഡാറ്റാ ബേസെന്ന് കളക്ടർ പറഞ്ഞു. ഇത് ജനകീയമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം തേടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച 49 സർവേയർമാർക്കാണ് നാല് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. അവസാന ദിവസമായ വെള്ളിയാഴ്ച (ജനുവരി 20) പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിന് ശേഷം ഇവരെ ആലുവ, എറണാകുളം, തൃപ്പൂണിത്തുറ റീസർവേ ഓഫീസുകളിലേക്ക് നിയോഗിക്കും.

ചടങ്ങിൽ ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ സുനിൽ അധ്യക്ഷത വഹിച്ചു. റീസർവേ അസി. ഡയറക്ടർ എ.എ രാജൻ, കോഴ്സ് കോ ഓഡിനേറ്റർ കെ.വി സുന്ദരൻ, റീസർവേ സൂപ്രണ്ടുമാർ, മാസ്റ്റർ ട്രയിനർമാർ, സർവേയർമാർ തുടങ്ങിയവർ പങ്കെടുത്തു.

സർവേ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റിസർവേ നടത്തുന്നത്. കൊച്ചി, കണയന്നൂർ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ തിരഞ്ഞെടുത്ത 13 വില്ലേജുകളിലാണ് ആദ്യ ഘട്ടത്തിൽ റിസർവേ നടത്തുന്നത്.