ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ  എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് (GEx Kerala 23) സന്ദർക്കുന്നതിനും ഇതിന്റെ ഭാഗമായി നടത്തുന്ന സംരംഭക സമ്മേളനം, ഇന്നവേറ്റേഴ്‌സ് ഫോറം, ടെക്‌നിക്കൽ സെഷനുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനുമുള്ള   രജിസ്‌ട്രേഷൻ തുടങ്ങി.

ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

https://gex.suchitwamission.org/ എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത് .  ഒരു ദിവസത്തേക്ക് ഇരുനൂറ്റിയമ്പത് രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിദ്യാർത്ഥികൾക്ക്  നൂറ് രൂപയുമാണ്.  എൻവയോൺമെന്റെൽ എൻജിനീയറിങ്, എൻവയോൺമെന്റെൽ സയൻസ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  സർക്കാർ ഏജൻസികളിലെയും നിശ്ചയിക്കപ്പെട്ട പ്രതിനിധികൾക്ക് പ്രവേശനം സൗജന്യമാണ്.  ജനുവരി 21ന് ആരംഭിച്ച രജിസ്‌ട്രേഷൻ ജനുവരി 30ന് അവസാനിക്കും.

ഇന്ത്യക്കകത്തും, വിദേശത്തും നിന്നുമുള്ള  ഈ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ സംസ്‌കരണ  സംവിധാനങ്ങളെ കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കുന്ന  കോൺക്ലേവിൽ സംസ്ഥാനത്തെ എല്ലാ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ചുരുങ്ങിയത് പത്ത് പ്രതിനിധികളെയെങ്കിലും കോൺക്ലേവിൽ പങ്കെടുപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, അമൃത് പദ്ധതി, ഇംപാക്ട് കേരള ലിമിറ്റഡ്, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ പങ്കാളിത്തവും എക്‌സ്‌പോയിലുണ്ടാകും. വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾ, ഷോപ്പിങ് മാളുകൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, കെട്ടിട നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾക്കും  വ്യവസായ സംരഭകർക്കും, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്കും  കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്.

 അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ, യന്ത്രസംവിധാനങ്ങൾ, സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകൾ, നൂതന ആശയങ്ങൾ എന്നിവ  പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. , മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള സെമിനാറുകൾ,  വിദേശത്തും സ്വദേശത്തും നിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാനൽ ചർച്ചകൾ, സംരഭക സമ്മേളനങ്ങൾ, ഓപ്പൺ ഫോറങ്ങൾ, ടെക്‌നിക്കൽ സെഷനുകൾ, ഹാക്കത്തോൺ, കലാ സാംസ്‌ക്കാരിക പരിപാടികൾ എന്നിവയുമുണ്ടാകും.

ജനുവരി നാലിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ലോബൽ എക്‌സ്‌പോയുടെ ഉദ്ഘാടനം നിർവഹിക്കും. തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  എന്നിവർ  മുഖ്യാതിഥികളായിരിക്കും.