നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വൃത്തിയുള്ള നവകേരളം വലിച്ചെറിയൽ മുക്ത കാമ്പയിന് മറ്റന്നാൾ (26-01-2022 വ്യാഴം)  തുടക്കമാകും. 2017 ഓഗസ്റ്റ് 15 ന് തുടക്കമിട്ട ‘മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം കാമ്പയിന്റെ രണ്ടാം ഘട്ടമാണ് റിപ്പബ്ലിക്ക് ദിനത്തിൽ ക്യാംപയിൻ ആരംഭിക്കുന്നത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒറ്റത്തവണ ശുചീകരണത്തിലൂടെയാണ് എല്ലാ ജില്ലകളിലും വലിച്ചെറിയൽ മുക്ത കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനമൊട്ടാകെ 25000 കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വൻ ജനപങ്കാളിത്തത്തോടെ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ പാലക്കാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, കൊല്ലത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ, കോട്ടയത്ത്  മന്ത്രി വി.എൻ. വാസവൻ, മലപ്പുറത്ത് മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകും.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിലും നിലവിലുള്ള മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി അവ പുർണമായും നീക്കം ചെയ്ത് ശുചീകരിക്കുകയും തുടർന്ന് മാലിന്യനിക്ഷേപം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ശുചീകരണത്തെ തുടർന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും പാഴ്വസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ക്ലീൻകേരള കമ്പനിക്ക് കൈമാറും.കാര്യക്ഷമവും സമയബന്ധിതവുമായ നിർവഹണ നിരീക്ഷണ പ്രക്രിയയിലൂടെ സമഗ്ര ശുചിത്വം ഉറപ്പാക്കിയുള്ള നവകേരളമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ അറിയിച്ചു.