മയക്കുമരുന്നിനെതിരെ 2,01,40,526 ഗോളടിച്ച് കേരളം

മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിൻറെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിൻറെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചു. നവംബർ 16നാണ് ഗോൾ ചലഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എക്‌സൈസ്, കായികവകുപ്പ്, വിദ്യാഭ്യാസം, കുടുംബശ്രീ, യുവജനസംഘടനകൾ, സ്‌പോർട്‌സ് കൗൺസിൽ, തദ്ദേശ സ്വയം ഭരണം തുടങ്ങി എല്ലാ എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും സ്‌കൂളിലും കോളേജുകളിലും പൊതുയിടങ്ങളിലും ഗോൾ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോളിൻറെ കൂടി പശ്ചാത്തലത്തിൽ മയക്കുമരുന്നിനെതിരെ വലിയ മുന്നേറ്റമുണ്ടാക്കാൻ ഗോൾ ചലഞ്ചിന് കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗോൾ ചലഞ്ചിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിൻറെ ഭാഗമായി ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി അ​ഭ്യർഥിച്ചു.

ഗോൾ ചലഞ്ചിന്റെ ഭാഗമായി ഏറ്റവുമധികം ഗോളുകളടിച്ചത് മലപ്പുറം ജില്ലയിലാണ്. 28,30,063 ഗോളുകളാണ് മലപ്പുറത്ത് പിറന്നത്. കോഴിക്കോട് 23,88,851 ഗോളുകളും തിരുവനന്തപുരത്ത് 20,22,595 ഗോളുകളുമടിച്ചു. ഓരോ ജില്ലയിലുമടിച്ച ഗോളുകളുടെ കണക്ക് ചേർക്കുന്നു. കാസർഗോഡ് 866184, കണ്ണൂർ 1828833, വയനാട് 412650, കോഴിക്കോട് 2388851, മലപ്പുറം 2830063, പാലക്കാട് 1409934, തൃശൂർ 1444619, എറണാകുളം 1622311, ഇടുക്കി 549282, കോട്ടയം 1305505, ആലപ്പുഴ 965503, പത്തനംതിട്ട 595496, കൊല്ലം 1898700, തിരുവനന്തപുരം 2022595. ആകെ 20140526. നവംബർ 14ന് ആരംഭിച്ച രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രചാരണമാണ് ജനുവരി 26ന് അവസാനിക്കുന്നത്. ആദ്യഘട്ട പ്രചാരണം ഒക്ടോബർ 6ന് ആരംഭിച്ച് നവംബർ 1 ന് ഒരു കോടി ആളുകൾ അണിനിരന്ന ലഹരി വിരുദ്ധ ശൃംഖലയോടെ സമാപിച്ചിരുന്നു.