തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ചയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലൂന്നിയ മികച്ച തൊഴിലാളി തൊഴിലുടമ ബന്ധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ ഏറെ കുറഞ്ഞു. ഉള്ളതിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഇരു കൂട്ടരിൽ നിന്നും വിട്ടുവീഴ്ചാ മനോഭാവമാണ് കാണാൻ സാധിക്കുന്നതെന്നും ഇത്തരത്തിലുള്ള  ആരോഗ്യകരമായ തൊഴിലാളി – തൊഴിലുടമാ ബന്ധം വികസനസൗഹൃദ തൊഴിലിട സംസ്‌കാരത്തിലേക്ക് നാടിനെ നയിക്കുന്നതിൽ അഭിവാഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുടമകൾക്ക് മികച്ച രീതിയിൽ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കും. തന്റെ സ്ഥാപനത്തിന്റെ വളർച്ച തന്റെ നല്ല നാളേക്ക് കൂടിയാണെന്ന് തൊഴിലാളിയും  ജീവനക്കാരന്റെ വിയർപ്പു കൂടിയാണ് തന്റെ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലെന്ന് തൊഴിലുടമയും മനസ്സിലാക്കുന്നിടത്ത് തൊഴിൽ-സംരംഭ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോൾ 11 വിവിധ മേഖലകളിൽ തൊഴിലുടമകൾക്ക് അവാർഡ് നൽകുമ്പോൾ 19 മേഖലകളിൽ തൊഴിലാളികൾക്കായി തൊഴിലാളി ശ്രേഷ്ഠ അവാർഡ് സംസ്ഥാന സർക്കാർ നൽകി വരുന്നു. ഈ വിധം തൊഴിലാളിയേയും തൊഴിലുടമയേയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്.

അടുത്ത വർഷം മുതൽ മുഖ്യമന്ത്രിയുടെ എക്‌സലൻസ്  അവാർഡ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി അറിയിച്ചു. ഒരു തവണ അവാർഡ് കിട്ടിയ സ്ഥാപനങ്ങൾ അടുത്ത അഞ്ചു വർഷത്തേക്ക് അതേ നിലവാരം കാത്തു സൂക്ഷിച്ചാൽ അവർക്ക് പ്രത്യേക ബഹുമതി നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ഒരേ സ്ഥാപനത്തിന്റെ വിവിധ ശാഖകൾക്ക് ഒന്നായി അവാർഡ് നൽകുന്നതും പരിഗണിക്കും.

        വജ്ര അവാർഡുകൾ തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാറും സുവർണ അവാർഡുകൾ ലേബർ കമ്മിഷണർ ഡോ. കെ വാസുകിയും സമ്മാനിച്ചു. ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ആശുപത്രി,  ഹോട്ടൽ & റസ്റ്റോറന്റ്, ഐ.ടി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനം, സ്റ്റാർ ഹോട്ടൽ & റിസോർട്ട്, മെഡിക്കൽ ലാബ്, സൂപ്പർ മാർക്കറ്റ്, ടെക്‌സ്‌റ്റൈൽ ഷോപ്പ് എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ്  മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്. രണ്ടും മൂന്നും സ്ഥാനത്തെത്തിയ സ്ഥാപനങ്ങൾക്ക് യഥാക്രമം വജ്ര, സുവർണ അവാർഡുകളും ലഭിച്ചു.

മെഗാമോട്ടോർസ് ആലുവ (ഓട്ടോമൊബൈൽ), വർമ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം (കൺസ്ട്രക്ഷൻ), സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആലപ്പുഴ (ആശുപത്രി), ജാസ് ക്യൂളിനറി സ്പെഷ്യാഷിലിറ്റീസ് ഇടപ്പള്ളി (ഹോട്ടൽ), ഓവർബ്രൂക്ക് ടെക്നോളജി സർവീസസ് എറണാകുളം (ഐ.ടി), ഭീമാ ജുവലേഴ്സ് പത്തനംതിട്ട (ജുവലറി), പി.എ സ്റ്റാർ സെക്യൂരിറ്റി സർവീസ് ആലപ്പുഴ (സെക്യൂരിറ്റി സ്ഥാപനം), മാരിയറ്റ് ഹോട്ടൽ കൊച്ചി (സ്റ്റാർ ഹോട്ടൽ /റിസോർട്ട്), ഡി.ഡിആർ.സി  എസ്.ആർ.എൽ ഡൈഗ്‌നോസ്റ്റിക്സ് എറണാകുളം (മെഡിക്കൽ ലാബ്), ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ എറണാകുളം (സൂപ്പർമാർക്കറ്റ്), സിംല ടെക്സ്‌റ്റൈൽസ്  കൊട്ടിയം (ടെക്സ്‌റ്റൈൽ ഷോപ്പ്) എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ എക്സൻലൻസ് അവാർഡ് സ്വീകരിച്ചു.

കെ.പി മോട്ടോർസ് ആലുവ, ജി.എം.എ പിനാക്കിൾ  ഓട്ടോമോട്ടീവ്സ് ആലുവ (ഓട്ടോമൊബൈൽ), വിശ്രം ബിൽഡേഴ്സ് തൃശൂർ, അസെറ്റ് ഹോംസ് തൃശൂർ (കൺസ്ട്രക്ഷൻ),  ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റൽ, ലൈലാസ് ഹോസ്പിറ്റൽ തിരൂരങ്ങാടി, (ആശുപത്രി), ഹോട്ടൽ അബാദ് അട്രിയം എറണാകുളം, ഹോട്ടൽ പ്രസിഡൻസി നോർത്ത് കൊച്ചി (ഹോട്ടൽ), ഡി.എൽ.ഐ സിസ്റ്റംസ് മലപ്പുറം, അമരിഗോ സ്ട്രക്ചറൽ എൻജിനീയേഴ്സ് ആലപ്പുഴ (ഐ.ടി), ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ് കോഴിക്കോട്, മലബാർ ഗോൾഡ് പാലക്കാട് (ജുവലറി), കേരള എക്സ് സർവീസ്‌മെൻ വെൽഫയർ അസോസിയേഷൻ എറണാകുളം, പ്രൊഫഷണൽ സെക്യൂരിറ്റീസ് ഫോഴ്‌സസ് കോലഞ്ചേരി (സെക്യൂരിറ്റി സ്ഥാപനം), ഫോർ പോയിന്റ്സ് കൊച്ചി, ബ്രണ്ടൻ ബോട്ട് യാർഡ് കൊച്ചി (സ്റ്റാർ ഹോട്ടൽ /റിസോർട്ട്), ബയോ വിഷൻ ഇന്ത്യ സ്പെഷ്യാലിറ്റി ഡൈഗ്‌നോസ്റ്റിക് സെന്റർ മാവേലിക്കര, ഡോ ഗിരിജാസ് ഡൈഗ്‌നോസ്റ്റിക് ലബോറട്ടറി & സ്‌കാൻസ് ആറ്റിങ്ങൽ (മെഡിക്കൽ ലാബ്), ധന്യാ കൺസ്യൂമേഴ്സ് പ്രൈവറ്റ് ലിമിറ്റ്ഡ് കൊല്ലം, ജാം ജൂം സൂപ്പർമാർക്കറ്റ് പെരിന്തൽമണ്ണ (സൂപ്പർമാർക്കറ്റ്), കല്യാൺ സിൽക്ക്സ്, ചൊവ്വ, കണ്ണൂർ, സിന്ദൂർ, കൽപ്പറ്റ, വയനാട് (ടെക്സ്‌റ്റൈൽ) എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ  യഥാക്രമം വജ്ര, സുവർണ പുരസ്‌കാരങ്ങൾ സ്വീകരിച്ചു.  ചടങ്ങിൽ  അഡീഷനൽ ലേബർ കമ്മിഷണർ കെ.എം സുനിൽ, തൊഴിലാളി, തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.