വൈക്കം സത്യഗ്രഹനേതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. ശതാബ്ദി ആഘോഷവേളയില്‍ വൈക്കം സത്യഗ്രഹത്തിന് മുന്നണിയില്‍ നിന്ന നേതാക്കള്‍ക്കും സത്യഗ്രഹികള്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ടാണ് തുടക്കമായത്.

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ചേര്‍ന്ന് വൈക്കം വലിയ കവലയില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, തന്തെ പെരിയാര്‍, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. സത്യാഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമച്ചാടി തേവര്‍, രാമന്‍ ഇളയത് എന്നിവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും
നവോത്ഥാന നായകന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് നിര്‍മ്മിച്ച സ്തൂപത്തിലും പുഷ്പാര്‍ച്ചന നടത്തി.

ആദ്യ മെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പൊന്നാടയണിയിച്ച് സ്വീകരിച്ചു.

മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍ വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. ആന്റണി രാജു , കെ.കൃഷ്ണന്‍ കുട്ടി, കെ. രാധാകൃഷ്ണന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, തോമസ് ചാഴികാടന്‍ എം.പി.,സി.കെ ആശ എം എല്‍ എ, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ എന്നിവര്‍ അനുഗമിച്ചു.
വൈക്കം വലിയകവലയിലെ സ്മാരക നടയില്‍ വച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം നല്‍കി.