മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 57 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിൽ നിന്നും ലാന്‍ഡ് അക്വിസേഷന്‍ തഹസില്‍ദാര്‍ക്ക് കൈമാറുന്നതിന് അനുവദിച്ചു.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം വില നിര്‍ണയം നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. വില നിര്‍ണ്ണയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചതിനാൽ 257 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് അക്വിസേഷന്‍ തഹസില്‍ദാര്‍ കെ.ആര്‍.എഫ്.ബിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. വില നിര്‍ണയം പൂര്‍ത്തിയാക്കി പണം അനുവദിച്ചതോടെ ബൈപാസ് നിര്‍മ്മാണത്തിന് കൂടുതല്‍ വേഗത കൈവന്നതായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു.

ഒന്‍പത് കാറ്റഗറികള്‍ തിരിച്ചാണ് വില നിര്‍ണ്ണയം നടത്തിയത്. പിഡബ്ല്യുഡി റോഡ് സൗകര്യമുള്ള പുരയിടം, മുനിസിപ്പല്‍ റോഡ് സൗകര്യമുള്ള പുരയിടം, മുനിസിപ്പല്‍ റോഡില്‍ നിന്നുള്ള ഇടവഴി റോഡ് സൗകര്യമുള്ള പുരയിടം, പിഡബ്ല്യുഡി റോഡ് സൗകര്യമുള്ള നിലം, മുനിസിപ്പല്‍ റോഡ് സൗകര്യമുള്ള നിലം, മുനിസിപ്പല്‍ റോഡില്‍ നിന്നുള്ള ഇടവഴി പ്രൈവറ്റ് റോഡ് സൗകര്യമുള്ള നിലം, വഴി സൗകര്യമില്ലാത്ത നിലം, കൊച്ചി മൂവാറ്റുപുഴ റോഡ് സൗകര്യമുള്ള നിലം, എം.സി റോഡ് സൗകര്യമുള്ള നിലം എന്നിങ്ങനെ തിരിച്ചാണ് വില നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുളളത്.

നിലം, പുരയിടം തിരിപ്പ് റോഡുകളുടെ പ്രാധാന്യം അനുസരിച്ചായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന മുഴുവന്‍ ആധാരങ്ങളും പരിശോധിച്ചാണ് വില നിര്‍ണ്ണയിച്ചത്.