കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350 ലധികം പോലീസുകാരെ വിന്യസിക്കും. നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണം. നിശ്ചിത സമയത്തിന് ശേഷം ആനയെ എഴുന്നള്ളിക്കരുത്.

ആനകളുടെ ഹെല്‍ത്ത്, ഫിറ്റ്‌നസ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ചീഫ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച് നല്‍കണം. 10 വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക എലിഫന്റ് സ്‌ക്വാഡ്് രൂപീകരിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സേവനവും പ്രഥമ ശുശ്രൂഷാ സംവിധാനവും ഉറപ്പാക്കും.

പൂരം നടക്കുന്ന പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. അപ്രതീക്ഷിതമായ അപകടങ്ങളെ നേരിടാന്‍ ആശ്രാമം മൈതാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജീകരിക്കും. ശുദ്ധജലം, വൈദ്യുതി എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കും. പൂരത്തിന് ശേഷം മൈതാനത്ത് അവശേഷിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിന് കോര്‍പ്പറേഷനെയും ഹരിതകര്‍മ സേനയേയും ചുമതലപ്പെടുത്തി. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്പ്പന തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലങ്ങളില്‍ യോഗം ചേരണമെന്നും യോഗം നിര്‍ദേശിച്ചു. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം ആര്‍ ബീനാറാണി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.