വായ്പയെടുക്കേണ്ടി വന്നാലും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക പൂർണമായും കൊടുത്തു തീർക്കുമെന്നും ഈ വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഉദയനാപുരം നാനാടത്തു സപ്ലൈകോ മാവേലി സൂപ്പർ സ്‌റ്റോർ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ആദ്യ ‘കേരള സ്‌റ്റോർ’ മേയിൽ മുഖ്യമന്ത്രി തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ നാട്ടിൻ പുറങ്ങളിലെ 100 റേഷൻ കടകളാണ് കേരള സ്‌റ്റോർ ആക്കി മാറ്റുന്നത്. മിനി എ.ടി.എം, ഛോട്ടു ഗ്യാസ് സിലണ്ടറുകൾ എടുക്കാനുള്ള സൗകര്യം, സപ്ലൈകോ, മിൽമ ഉൽപന്നങ്ങൾ വാങ്ങാനും, ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം എന്നിവയൊരുക്കി റേഷൻ കടകളെ ആധുനിക തലത്തിലേക്ക് ഉയർത്തും.

ആന്ധ്രപ്രദേശിൽ നിന്ന് ജയ അരി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി കേരളത്തിൽ എത്തിച്ച് റേഷൻകടവഴി വിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണ്. മേയിൽ റേഷൻ കടയിലൂടെ റാഗിപൊടി വിതരണം ചെയ്യും. ഇതിന്റെ തുടർച്ചയായി പയറുവർഗങ്ങളും വിതരണം ചെയ്യും. റേഷൻ കടകളിൽ നിന്നുള്ള ആനുകൂല്യം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റേഷൻ കടകൾ കേന്ദ്രീകരിച്ച് വിജിലൻസ് കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ തൂക്കം, ഗുണമേന്മ എന്നിവ ഈ കമ്മിറ്റിയ്ക്ക് പരിശോധിക്കാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അനധികൃതമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നത് ഈ കമ്മിറ്റിയ്ക്ക് പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഈ സർക്കാരിന്റെ കാലത്ത് 21 മാവേലി സ്‌റ്റോറുകൾ ആരംഭിച്ചതായും 1600 വിൽപനശാലകളിലൂടെ സാധാരണക്കാരന് വിലക്കയറ്റത്തിന്റെ ഭീതി ഒഴിവാക്കാനായെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സി. കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ ആനന്ദവല്ലി ആദ്യ വിൽപ്പ
ന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി. എസ്. പുഷ്പമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി. രാജലക്ഷ്മി, പി.ഡി. ജോർജ്, ജില്ലാ സപ്ലൈ ഓഫീസർ ജയപ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ബി. ബിനു, വി. മോഹനൻകുമാർ, സാബു പി. മണലോടി, വർഗീസ് നീന്തുകടവ്, ശശിധരൻ ബി. പുത്തൻപുരയിൽ, കെ. കെ. രാജു, എം. അബു, എം. കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. സപ്ലൈകോ കോട്ടയം  റീജിയണല്‍ മാനേജർ എം. സുൾഫിക്കർ സ്വാഗതവും ഡിപ്പോ. മാനേജർ ഇൻ ചാർജ് ഷീജ നന്ദിയും പറഞ്ഞു.