കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാവുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പ് സംസ്ഥാന ആസൂത്രണബോർഡുമായി ചേർന്ന്  സംഘടിപ്പിക്കുന്ന ലേബർ കോൺക്ലേവ് മെയ് 24 ന് വൈകുന്നേരം നാലുമണിക്ക്  തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഡയറക്ടർ ജനറൽ, തൊഴിലാളി, തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, തൊഴിൽ വിഷയങ്ങളിലെ വിദഗ്ധർ, നിയമജ്ഞർ എന്നിങ്ങനെ  രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 150 ഓളം പേർ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിൽ പ്രതിനിധികളായി പങ്കെടുക്കുമെന്നും കോൺക്ലേവ് മെയ് 26ന് സമാപിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

വിവിധ സെഷനുകളിലായി കാലിക പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങൾ, നിയമനിർമ്മാണം, സാമൂഹ്യ സുരക്ഷ, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും ,  ഗാർഹിക തൊഴിലാളികൾ, സ്‌കീം – കെയർ വർക്കേഴ്സ്  തൊഴിലാളികളുടെ ക്ഷേമം,  ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും,  ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവ അതിൽ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും ഏറെ പ്രധാന്യമാണ് കേരള സർക്കാർ എന്നും കൽപിച്ചു പോന്നിട്ടുള്ളത്. ലോകവ്യാപകമായി തൊഴിലാളി സംരക്ഷണ നിയമങ്ങളും നയങ്ങളും അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തിലും  മികച്ച തൊഴിലാളി തൊഴിലുടമാ ബന്ധം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്.  ക്ഷേമനിധി ബോർഡുകൾ, മിനിമം വേജസ് സംവിധാനം, പെൻഷൻ സ്‌കീമുകൾ തുടങ്ങി തൊഴിലാളികളുടെ സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിന് ഒട്ടേറെ സംവിധാനങ്ങൾ കേരളം ആവിഷ്‌കരിച്ച് നടപ്പിലാക്കി കഴിഞ്ഞു.  തൊഴിൽ മേഖലയിൽ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തവും തുല്യതയും ഉറപ്പുവരുത്തുന്നതിലും    അതിഥി തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും,  തൊഴിൽ മേഖല ആവശ്യപ്പെടുന്ന കാലികമായ മാറ്റത്തിന് തൊഴിലാളികളെ തയ്യാറാക്കുന്നതിനും കേരളം മാതൃകാപരമായ പദ്ധതികളാണ് ഇതിനോടകം  നടപ്പിലാക്കിയിട്ടുള്ളത്.  അവയിലേറെയും രാജ്യത്ത് തന്നെ ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനങ്ങൾക്കും നയങ്ങൾക്കും കാരണമാകുന്ന  തരത്തിലുള്ള  ഫലപ്രദമായ  ആശയങ്ങളും നിർദ്ദേശങ്ങളുമാണ്  കോൺക്ലേവിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കോൺക്ലേവിന്റെ ലോഗോ സംസ്ഥാന ആസൂത്രണബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ രാമചന്ദ്രന് നൽകി  മന്ത്രി പ്രകാശനം ചെയ്തു. വാർത്താ സമ്മേളനത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മീഷണർ കെ വാസുകി എന്നിവരും പങ്കെടുത്തു.