ആധുനികവത്കരിച്ച നായരമ്പലം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
വൈപ്പിൻ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച നായരമ്പലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വൈപ്പിൻ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഡിജിറ്റലാക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ പ്രത്യേക ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. എറണാകുളത്തെ ഉടൻതന്നെ ഇ-ജില്ലയാക്കി മാറ്റുമെന്നും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മൊബൈലിലൂടെ റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാൻ കേരളത്തിലെ ജനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിലൂന്നിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, സബ് കളക്ടര്‍ പി.വിഷ്ണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.