വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കുടുംബത്തോടൊപ്പം ദുരിത ജീവിതം നയിച്ച കയമയ്ക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍. താമസിച്ചിരുന്ന വീടിനെ പ്രളയം കവര്‍ന്നെടുത്തെങ്കിലും കയമയുടെ കുടുംബത്തിന് വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി. അധികൃതരുടെ പരിശ്രമത്തിനൊടുവില്‍ പുതിയ ഭൂമിയില്‍ അന്തിയുറങ്ങാന്‍ ചോര്‍ന്നൊലിക്കാത്ത വീട് കയമയ്ക്ക് ലഭിച്ചു. പാലിയാണയിലെ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കെ. രാധാകൃഷ്ണനെ കയമയാണ് തങ്ങളുടെ സ്വപ്നഭൂമിയിലേക്ക് കൈപിടിച്ച് ആനയിച്ചത്. കയമയോട് കുശലം പറയാനും മന്ത്രി സമയം കണ്ടെത്തി. വേദിയില്‍ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം കയമയ്ക്ക് താക്കോല്‍ നല്‍കിയാണ് മന്ത്രി നിര്‍വഹിച്ചത്. മകളുടെ പേരിലാണ് വീട് ലഭിച്ചതെങ്കിലും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കയമയ്ക്ക് പുതിയ ഭവനം സമ്മാനിക്കുന്ന സന്തോഷം ചില്ലറയൊന്നുമല്ല.