അതിദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി അവശ്യ രേഖകളുടെ വിതരണത്തിനായി ആരംഭിച്ച ‘അവകാശം അതിവേഗം’ പദ്ധതി കോട്ടയം ജില്ലയിൽ പൂർത്തിയായി. സംസ്ഥാനത്ത് പദ്ധതി പൂർത്തിയാക്കിയ ആദ്യ ജില്ലയാണ് കോട്ടയം.

‘അവകാശം അതിവേഗം’ പദ്ധതിയുടെ ഭാഗമായി തുണ എന്ന പേരിൽ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ആധാർ കാർഡ്, റേഷൻ കാർഡ്, സാമൂഹിക സുരക്ഷാ പെൻഷൻ, അവകാശ രേഖകൾ, തൊഴിലുറപ്പ് കാർഡ്, വോട്ടർ ഐ.ഡി., ഭിന്നശേഷിക്കാർക്കുള്ള തിരിച്ചറിയൽ രേഖ മുതലായവ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണം, റവന്യൂ, സിവിൽ സപ്ലൈസ്, എൻ.ആർ.ഇ.ജി.എസ് മിഷൻ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

11 ബ്ലോക്കുകളിലും ആറു നഗരസഭകളിലും പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിച്ചും കിടപ്പ് രോഗികളുടെ വീടുകളിൽ നേരിട്ട് എത്തിയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് തുണ പദ്ധതി പൂർത്തീകരിച്ചത്. 150 റേഷൻ കാർഡ്, 105 ആധാർ കാർഡ്, 66 തിരഞ്ഞടുപ്പ് തിരിച്ചറിയൽ രേഖ, 100 ക്ഷേമ പെൻഷൻ ഇവ കൂടാതെ കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ കാർഡ് എന്നിവ നൽകി. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ആദ്യം പൂർത്തീകരിച്ചതിന് സ്വതന്ത്ര സംഘടനയായ സ്‌കോച്ച് ഗ്രൂപ്പ് നൽകുന്ന ദേശീയ പുരസ്‌കാരം ജില്ലയ്ക്ക് ലഭിച്ചിരുന്നു.
സേവനപദ്ധതികളിൽ ഉൾപ്പെടുത്തി അതിദരിദ്രർക്കായി പാകം ചെയ്ത ഭക്ഷണ വിതരണം, പാലിയേറ്റീവ് കെയർ സേവനങ്ങൾ തുടങ്ങിയവ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജില്ലയിൽ നടപ്പാക്കുന്നുണ്ട്. സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ എന്നിവരാണ് പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നത്.