സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചില ഏജന്‍സികള്‍ കടകളില്‍ നല്‍കുന്ന ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ വാങ്ങി വഞ്ചിതരാവാതെ നോക്കണമെന്ന് ശുചിത്വമിഷന്‍. സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് എജന്‍സികള്‍ വില്‍ക്കുന്ന കമ്പോസ്റ്റബിള്‍ ക്യാരിബാഗുകളില്‍ കമ്പോസ്റ്റബിള്‍ ആണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല അവ ഓരോന്നിലും പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്‌കാനിങ്ങിലൂടെ ലഭ്യമാവണം. പക്ഷെ ചില കവറുകളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന് പകരം കിട്ടുന്നത് കമ്പനിയുടെ പരസ്യങ്ങളോ മറ്റ് കമ്പനികളുടെ പേരിലുള്ള ഫിക്കറ്റുകളോ ആയിരിക്കും. അതു കൊണ്ട് അത്തരം ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ അംഗീകൃതമാണോയെന്ന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൃത്യമായി പരിശോധിക്കേണ്ടതാണ്.

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ കപ്പിനു ബദലായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പി എല്‍ എ (പോളി ലാക്റ്റിക്ക് ആസിഡ്) ആവരണമുള്ള പേപ്പര്‍ കപ്പാണ്. ഇതിന് വിലക്കൂടുതലായതു കൊണ്ടു തന്നെ മാര്‍ക്കറ്റില്‍ സുലഭമല്ല. ബയോ ഡീഗ്രേഡബിള്‍  പ്ലാസ്റ്റിക് എന്ന് സാക്ഷ്യപത്രം നല്‍കിയിട്ടുള്ളതൊന്നും രാജ്യത്ത് നിലവിലില്ലെന്ന് 2023 മാര്‍ച്ച് 24ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം വഴി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 50 മില്ലി മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്. മാത്രമല്ല പാക്കിങ്ങിന് ഉപയോഗിക്കുന്ന ഓരോ പ്ലാസ്റ്റിക് കവറിലും 2016ലെ കേന്ദ്ര പ്ലാസ്റ്റിക്  മാനേജ്‌മെന്റ് റൂളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ ഉറപ്പു വരുത്തേണ്ടതാണ്.