കൊച്ചി വാട്ടര്‍ മെട്രോ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു

കൊച്ചി മെട്രോ റെയിൽ നഗരത്തെ ആധുനികവത്കരിച്ചുവെങ്കില്‍ പത്ത് ദ്വീപ സമൂഹങ്ങളിലുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ എന്ന് മന്ത്രി പി. രാജീവ്. പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി വാട്ടര്‍ മെട്രോയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി ലോക നിലവാരത്തിലേക്ക് ഉയരുന്നതിന്റെ മറ്റൊരു ഘട്ടമാണിത്. 1136.83 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. കേരള സര്‍ക്കാരും ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയും ചേര്‍ന്നാണ് പൂര്‍ണ്ണമായും ഇതിനാവശ്യമായ ഫണ്ട് സമാഹരിച്ചിട്ടുള്ളത്. പാരിസ്ഥിതിക അനുമതി ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതിയാണിത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനും പദ്ധതി സഹായകരമാണ്. ആസ്വാദ്യകരമായ യാത്രയും ഇതുവഴി സാധ്യമാകുന്നു. കേരളത്തിന്റെ ഈ പദ്ധതി ഇന്ത്യക്കാകെ മാതൃകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ഇത് ഓരോ മലയാളിക്കും കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.

സൗരോര്‍ജം ഉപയോഗിച്ചുള്ള അത്യാധുനിക ബോട്ടുകളാണ് വാട്ടര്‍ മെട്രോയിലുള്ളത്. ബോട്ടുകള്‍ നിര്‍മ്മിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഒരു ചരിത്രമാണ് ഈ ഘട്ടത്തില്‍ രചിക്കുന്നത്. ഇത്രയധികം ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഒന്നിച്ച് ഓര്‍ഡര്‍ ലഭിക്കുന്നത് ആദ്യമായി മെട്രോയില്‍ നിന്നാണ്. റോഡ് കണക്ടിവിറ്റി, മെട്രോ, വാട്ടര്‍ മെട്രോ എന്നിവയെല്ലാം ഒറ്റ ടിക്കറ്റില്‍ സാധ്യമാകുകയാണ്.

ലോകത്തില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നായി കേരളത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ കുറേക്കൂടി ആകര്‍ഷകമാക്കുന്നതിന് വാട്ടര്‍ മെട്രോ പദ്ധതി സഹായകരമാകും. കേരളം കാണാനെത്തുന്നവര്‍ കോവളവും വയനാടും ബേക്കലും മാത്രമല്ല, കൊച്ചിയിലെ ദ്വീപ സമൂഹങ്ങളുടെ സൗന്ദര്യം കൂടി ആസ്വദിക്കാന്‍ അവസരമൊരുങ്ങുകയാണ്. ഇത് ഗ്രാമീണ സമ്പദ് ഘടനയെ ഏറെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോ വെബ് സൈറ്റ് മന്ത്രി പി. രാജീവ് പുറത്തിറക്കി. ഇന്റഗ്രേറ്റഡ് മെട്രോ കാര്‍ഡിന്റെ വിതരണോദ്ഘാടനം മന്ത്രി കൊച്ചി മേയര്‍ക്ക് കൈമാറി നിര്‍വഹിച്ചു. ഫ്‌ളാഗ് ഓഫിനു ശേഷം വിശിഷ്ടാതിഥികളും ചേര്‍ന്ന് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.

കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി വിശിഷ്ടാതിഥിയായി. എം.എല്‍.എമാരായ കെ.ബാബു, ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, കെ. എന്‍ ഉണ്ണികൃഷ്ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എം.പി. രാംനവാസ്, കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി. ജോണ്‍, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.