കൊല്ലത്തിന്റെ തീരദേശ ടൂറിസം വികസനത്തിന്റെ പ്രോത്സാഹനം ലക്ഷ്യമിട്ട് 5.55 കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് വികസിപ്പിച്ച തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പാര്‍ക്ക് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി. ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 27) വൈകിട്ട് നാലിന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും.

തങ്കശ്ശേരിയുടെ സൗന്ദര്യവത്ക്കരണത്തിനാണ് പദ്ധതി പ്രധാനമായും മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. 400 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പുലിമുട്ടിനോട് ചേര്‍ന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇരിപ്പിടങ്ങളും കുട്ടികള്‍ക്കായി കളി സ്ഥലവും ഉയരത്തില്‍ നിന്ന് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാന്‍ വ്യൂ ടവര്‍, സൈക്കിള്‍ സവാരിക്കുമുള്ള സൗകര്യം, റെസ്റ്റോറന്റ്, കോഫി ഷോപ്പുകള്‍, കീയോസ്‌കുകള്‍, റാമ്പ്, കൈവരി, സുരക്ഷാ വേലിയോടു കൂടിയ നടപ്പാതകള്‍, ടൂറിസ്റ്റ്റ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ബോട്ടിങിനും വാട്ടര്‍ സ്പോട്സിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ലൈറ്റ് ഹൗസിലേക്കും ബ്രേക്ക് വാട്ടര്‍ ടൂറിസത്തിലേക്കും എത്തുന്ന സഞ്ചാരികളുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സന്ദര്‍ശകര്‍ക്ക് കുടിവെള്ളവും വെളിച്ചവും ഉറപ്പാക്കാനും സംവിധാനമുണ്ടാകും. പരിപാടിയോടനുബന്ധിച്ച് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം 2022 സമഗ്രമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും.

എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, എം എല്‍ എമാരായ സുജിത്ത് വിജയന്‍പിള്ള, ജി എസ് ജയലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തങ്കശേരി കൗണ്‍സിലര്‍ ജെ സ്റ്റാന്‍ലി, ഡി ടി പി സി എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.