കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സദസും ഉദ്ഘാടനം നിര്‍വഹിച്ചു

കുടുംബശ്രീ സ്ഥാപക ദിനമായ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഒന്നാം കുടുംബശ്രീ ദിനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും കുടുംബശ്രീ സരസ്‌മേള തൃത്താലയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ചാലിശ്ശേരി ഡോ. അംബേദ്കര്‍ ഹാളില്‍ നടന്ന ‘ഒരുമയുടെ പലമ’ ചാലിശ്ശേരി സി.ഡി.എസിന് കീഴിലെ കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

25 വര്‍ഷത്തെ കുടുംബശ്രീയുടെ പ്രവര്‍ത്തനം സ്ത്രീ ജീവിതങ്ങളെ തിരുത്തിക്കുറിച്ചു. കുടുംബശ്രീ സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും ശാക്തീകരിച്ചു. സ്ത്രീ സംരംഭകര്‍ക്ക് വിജയിക്കാനാവും എന്ന് തെളിയിച്ചു. സ്ത്രീകളുടെ ജീവിതം കുടുംബശ്രീക്ക് മുന്‍പും പിമ്പും എന്ന നിലയിലേക്ക് അത് മാറ്റി. ഏത് പ്രധാനപ്പെട്ട ജോലിയും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി.

സംസ്ഥാനത്തെ അതിദരിദ്ര്യരെ കണ്ടെത്താനുള്ള സര്‍വ്വേയ്ക്ക് വലിയ പണച്ചെലവും സമയവും വിവിധ സര്‍വ്വേ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ വെറും 15 ദിവസം കൊണ്ടാണ് കുടുംബശ്രീ കൃത്യമായ കണക്കുകള്‍ നല്‍കിയത്. അത് സാമൂഹ്യനീതി വകുപ്പ് നല്‍കിയ കണക്കുമായി ഒത്തുപോകുന്നത്ര മികച്ചതും ആയിരുന്നു. കുടുംബശ്രീക്ക് സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം നല്‍കാനാണ് ആലോചിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച രീതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ എത്തിക്കും. സമൂഹത്തില്‍ കുടുംബശ്രീ എത്താത്ത മേഖലകളില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സൈന്യമാണ് ഹരിതകര്‍മ്മ സേന. നിലവില്‍ 31,000 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് കൂടുതല്‍ ശക്തിപ്പെടുത്തും. കഴിഞ്ഞദിവസം ആരംഭിച്ച വാട്ടര്‍ മെട്രോ മുതല്‍ വിമാനത്താവളങ്ങളില്‍ വരെ കുടുംബശ്രീയുടെ പ്രവര്‍ത്തനം എത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യാസുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലതാ സല്‍ഗുണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി. സുനിത, തൃതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടികളും നടന്നു.