ഇ പോസ് മെഷീന്റെ സെർവർ തകരാറിനെ തുടർന്ന് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട പ്രശ്നത്തിന് ശനിയാഴ്ചയോടെ പരിഹാരമാകുമെന്ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ജി ആർ അനിൽ. കിടപ്പ് രോഗികളുടെ റേഷൻ വിഹിതം വീടുകളിൽ എത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തലശ്ശേരി ചിറക്കരയിലെ സുഭിക്ഷ ഹോട്ടലും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

സെർവർ തകരാറ് പരിഹരിക്കാനാണ് റേഷൻ കടകൾ അടച്ചിട്ടത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണ് സെർവറിന്റെ സാങ്കേതിക മേൽനോട്ട ചുമതലതെന്നും മന്ത്രി പറഞ്ഞു. വിശന്നിരിക്കുന്ന ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകരുതെന്നാണ് സർക്കാർ നയം.

കേരളത്തിൽ 64,004 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുകയാണ് ഇപ്പോൾ. ഇതിൽ 5,219 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന കാർഡ് നൽകുകയും സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ലൈഫ് ഭവന പദ്ധതിയിൽ ഇവർക്ക് പ്രഥമ പരിഗണന നൽകും. രണ്ട് വർഷത്തിനിടെ അർഹതപ്പെട്ട 3,52,180 പേർക്ക് റേഷൻ കാർഡുകൾ നൽകി. ഇതിൽ 300430 പേർക്കും മുൻഗണന കാർഡാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

അതിദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പാക്കുന്നത്. അവശത കാരണം റേഷൻ കടകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കാണ് സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികൾ മുഖേന റേഷൻ വിഹിതം വീടുകളിൽ എത്തിച്ച് നൽകുക. ജില്ലയിൽ ആദ്യ ഘട്ടത്തിൽ പ്രയാസം നേരിടുന്ന 60 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഒരുമ സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെയാണ് ചിറക്കരയിൽ ഹോട്ടൽ ആരംഭിച്ചത്. ഇതിനായി ഭക്ഷ്യ വകുപ്പ് നാല് ലക്ഷം രൂപയുടെ സാധനങ്ങൾ അനുവദിച്ചിരുന്നു.

സർക്കാർ നൽകുന്ന അഞ്ച് രൂപ സബ്സിഡിയോടെ 20 രൂപക്കാണ് ഇവിടെ ഊണ് ലഭിക്കുക. ഭക്ഷണത്തിന് പണമില്ലാതെ പ്രയാസം നേരിടുന്നവർക്ക് ഊണ് സൗജന്യമാണ്. ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. മികച്ച നിലയിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നത് ഈ സർക്കാരിന്റെ കാലത്താണെന്നും ഏവർക്കും സമീപിക്കാവുന്ന ഇടമായി റേഷൻ കടകൾ മാറിയെന്നും സ്പീക്കർ പറഞ്ഞു.

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി, കൗൺസിലർ കെ ഭാർഗവൻ, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത് കുമാർ, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ എസ് മധുസൂദനൻ, ഒരുമ സ്വയം സഹായ സംഘം സെക്രട്ടറി എ വി രാജീവ്, രാഷ്ട്രീയ പാർട്ടി, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.